Wednesday, April 2, 2025

40 ദിവസത്തിനിടെ പാമ്പു കടിയേറ്റത് ഏഴു തവണ; രഹസ്യം വിദഗ്ധ സമിതി കണ്ടെത്തി.

Must read

- Advertisement -

ലക്നൗ (Lucknow) : ഉത്തർപ്രദേശിൽ ഫത്തേപൂർ ജില്ലയിലെ സൗര ഗ്രാമത്തിൽ നിന്നുള്ള വികാസ് ദ്വിവേദിയാണ് തന്നെ ഏഴു തവണ പാമ്പ് കടിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്. 24-കാരനായ യുവാവിന് 40 ദിവസത്തിനിടെ ഏഴു തവണ പാമ്പു കടിയേറ്റേന്ന ആരോപണം തെറ്റാണെന്ന് വിദ​ഗ്ധ സമിതി കണ്ടെത്തി. എന്നാൽ യുവാവിനെ ഒരു വട്ടം മാത്രമാണ് പാമ്പ് കടിയേറ്റതെന്നും അതിന് ശേഷമുള്ളതെല്ലാം വികാസിന്റെ തോന്നലാണെന്നും വിദ​ഗ്ധ സമിതി വിലയിരുത്തി. വികാസിന് ഒഫിഡിയോഫോബിയയാണെന്നും (പാമ്പുകളോടുള്ള അമിത ഭയം) വിദ​ഗ്ധ സമിതി വിലയിരുത്തി.

ശനിയാഴ്ചകളിൽ മാത്രമാണ് പാമ്പ് കടിയേൽക്കുകയെന്ന് വികാസ് അന്വേഷണ സമിതിയോട് സൂചിപ്പിച്ചിരുന്നു. ജൂൺ രണ്ടിന് വൈകീട്ടാണ് വികാസിന് ആദ്യമായി പാമ്പ് കടിയേൽക്കുന്നത്. രാത്രിയിൽ കിടക്കാൻ ഒരുങ്ങുമ്പോഴായിരുന്നു സംഭവം. അഞ്ചടി നീളമുള്ള ഒരു മൂർഖൻ പാമ്പാണ് തന്നെ കടിച്ചതെന്ന് വികാസ് പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള രാം സ്നേഹി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചതായും ഐസിയുവിൽ പ്രവേശിപ്പിച്ചതായും വികാസിന്റെ അച്ഛൻ സുരേന്ദ്ര പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട് വികാസ് മൂന്ന് ദിവസത്തോളം ഹോസ്പിറ്റലിൽ ഉണ്ടായിരുന്നുവെന്നും സുരേന്ദ്ര പറഞ്ഞു. ജൂൺ അഞ്ചിനാണ് വികാസിനെ ഡിസ്ചാർജ് ചെയ്തത്. എന്നാൽ ജൂൺ എട്ടിന് വീണ്ടും പാമ്പ് കടിയേറ്റതായി വികാസ് പറഞ്ഞതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. ആ സംഭവത്തിന് ശേഷവും വികാസ് മൂന്ന് ദിവസം കൂടി ചികിത്സ തേടിയിരുന്നു.

കഴിഞ്ഞ 40 ദിവസത്തിനിടെ വികാസിന് അഞ്ച് തവണ പാമ്പ് കടിയേറ്റതായി പിതാവ് പറഞ്ഞു. കുടുംബം ജില്ലാ മജിസ്‌ട്രേറ്റിൻ്റെ (ഡിഎം) സാമ്പത്തിക സഹായം ആവശ്യപ്പെട്ടതോടെയാണ് സ്ഥിതിഗതികൾ മാറി മറഞ്ഞത്. മകനെ ചികിത്സിക്കാൻ ആവശ്യമായ സാമ്പത്തികമില്ലെന്ന് ചൂണ്ടിക്കാട്ടി സുരേന്ദ്ര അടിയന്തരമായി സഹായത്തിന് അപേക്ഷിച്ചു. സംഭവം അസാധാരണമായത് കൊണ്ട് ഡിഎം ഡോക്ടർമാരുടെയും ഫോറസ്റ്റ് ഓഫീസർമാരുടെയും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുടെയും ഒരു പാനലിനെ വിളിച്ചു കൂട്ടി അന്വേഷണം ആരംഭിക്കുകയായിരുന്നു. കാരണം കണ്ടെത്താനും കുടുംബത്തിന് ആവശ്യമായ സഹായം നൽകാനുമായിരുന്നു അന്വേഷണം.

ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ രാജീവ് നയൻ ഗിരിയുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്. ഇത്രയും കുറഞ്ഞ കാലയളവിൽ പാമ്പ് ആവർത്തിച്ച് ഒരാളെ കടിക്കാൻ സാധ്യതയില്ലെന്നാണ് അന്വേഷണ സമിതിയുടെ നിഗമനം. ജൂൺ രണ്ടിന് നടന്ന ആദ്യ സംഭവം പാമ്പ് കടിയേറ്റതാണ്. ചികിത്സയ്ക്ക് ശേഷം വികാസ് സുഖം പ്രാപിച്ചിരുന്നു. പിന്നീടുളള സംഭവങ്ങൾ വികാസിന്റെ തോന്നലാണെന്നും അന്വേഷണ സംഘം അറിയിച്ചു.

See also  അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി നിയമിക്കില്ല…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article