പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി. (Prime Minister Narendra Modi has expressed grief over the demise of former Chief Minister of Kerala and senior communist leader V.S. Achuthanandan.) ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി സമർപ്പിച്ച വ്യക്തിയായിരുന്നു വിഎസ് എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് പങ്കുവെച്ചത്.
‘കേരളത്തിന്റെ മുൻമുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദൻ ജിയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു. ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി അദ്ദേഹം സമർപ്പിച്ചു. ഞങ്ങൾ രണ്ടുപേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഞങ്ങളുടെ ഇടപെടലുകൾ ഞാൻ ഓർക്കുകയാണ്. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും ഒപ്പമാണ്’, പ്രധാനമന്ത്രി കുറിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന വിഎസ് ഇന്ന് വൈകിട്ട് 3.20 നായിരുന്നു അന്തരിച്ചത്. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വസതിയിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. മറ്റന്നാൾ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലും ആലപ്പുഴ ടൗൺ ഹാളിലും പൊതുദർശനമുണ്ട്. തുടർന്ന് വൈകിട്ടോടെ വലിയ ചുടുകാട്ടിൽ മൃതദേഹം സംസ്‌കരിക്കുമെന്നാണ് സിപിഎം നേതൃത്വം അറിയിച്ചിട്ടുള്ളത്.