ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പുതുച്ചേരി പൊലീസ്. (The Puducherry police is all set to question actresses Tamannaah Bhatia and Kajal Aggarwal in the cryptocurrency scam case.) ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാർ പങ്കെടുത്തിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പുതുച്ചേരി മൂലക്കുളം സ്വദേശിയും മുൻ സൈനികനുമായ അശോകൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ക്രിപ്‌റ്റോ കറൻസി നിക്ഷേപ പദ്ധതിയിൽ വഞ്ചിക്കപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്.
പുതുച്ചേരിയിൽ നിന്നുള്ള 10 പേരിൽ നിന്ന് 2.40 കോടി തട്ടിയെന്നും പരാതിയുണ്ട്. കേസിൽ അറസ്റ്റിലായവരിൽ നിന്നാണ് നടിമാരുടെ പങ്കാളിത്തത്തെക്കുറിച്ച് സൂചന ലഭിച്ചത്. 2022ൽ നടി തമന്ന ഉൾപ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരെ അണിനിരത്തിയായിരുന്നു കമ്പനിയുടെ തുടക്കം. 3 മാസത്തിന് ശേഷം നടി കാജൽ അഗർവാൾ ചെന്നൈയിലെ മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലിൽ കമ്പനിയുടെ പരിപാടിയിൽ പങ്കെടുത്ത് 100 പേർക്ക് കാറുകൾ സമ്മാനമായി നൽകി.
മുംബൈയിൽ നടന്ന പരിപാടിയിലും അവർ പങ്കെടുത്തതായി പൊലീസ് പറയുന്നു. ഇരുവർക്കും കമ്പനിയിൽ പങ്കാളിത്തമുണ്ടോയെന്ന സംശയത്തെ തുടർന്നാണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഓൺലൈനിൽ ഒരു പരസ്യം കണ്ടതിനുശേഷമാണ് ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപം നടത്താൻ തീരുമാനിച്ചതെന്ന് അശോകന്റെ പരാതിയിൽ പറയുന്നു. പിന്നാലെ ഒരു അജ്ഞാത വ്യക്തിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്കുശേഷം പത്ത് ലക്ഷം രൂപ പദ്ധതിയിൽ നിക്ഷേപിക്കുകയായിരുന്നു. ശേഷം 2022ൽ കോയമ്പത്തൂരിൽ നടന്ന ഒരു കമ്പനിയുടെ ലോഞ്ചിംഗ് ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ടു.
ഇവിടെ തമന്ന ഭാട്ടിയയും മറ്റ് ചില താരങ്ങളും സന്നിഹിതരായിരുന്നു. പ്രമുഖരായ ആളുകളുടെ പങ്കാളിത്തവും പരിപാടിയുടെ വിജയവും കണ്ട് പ്രചോദിതനായ അശോകൻ ഒരു കോടി രൂപ നിക്ഷേപിക്കുകയും തന്റെ പത്ത് സുഹൃത്തുക്കളെ 2.4 കോടി രൂപ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തു.മാസങ്ങൾക്കുശേഷം മഹാബലിപുരത്ത് നടന്ന ചടങ്ങിലേയ്ക്കും അശോകൻ ക്ഷണിക്കപ്പെട്ടു. ചടങ്ങിൽ കാജൽ അഗർവാളായിരുന്നു മുഖ്യാതിഥി.
പരിപാടിയിൽ നൂറിലധികം നിക്ഷേപകർക്ക് 10 ലക്ഷം മുതൽ ഒരുകോടിവരെ വിലയുള്ള കാറുകൾ സമ്മാനമായി നൽകിയെന്നാണ് റിപ്പോർട്ടുകൾ. കാറിന് പകരം എട്ടുലക്ഷം രൂപ കാശ് തന്നാൽ മതിയെന്നായിരുന്നു അശോകന്റെ നിലപാട്. എന്നാൽ കമ്പനി വാഗ്ദാനം പാലിക്കാതെ വന്നതോടെ തന്നെയും മറ്റ് നിക്ഷേപകരെയും വഞ്ചിച്ചുവെന്ന് കാട്ടി അശോകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് നിതീഷ് ജെയിൻ, അരവിന്ദ് കുമാർ എന്നിങ്ങനെ രണ്ടുപേർ അറസ്റ്റിലായിരുന്നു.