സിനിമാ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പളളി സാധുവിനെ കണ്ടെത്തി, ഭക്ഷണം നൽകി തിരികെ ലോറിയിൽ കയറ്റി

Written by Taniniram

Published on:

കൊച്ചി: കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമാ ചിത്രീകരണത്തിനായി എത്തിച്ച് കാട്ടിലേക്ക് കയറിപ്പോയ നാട്ടാനയെ കണ്ടെത്തി. മറ്റൊരു ആനയുമായി ഏറ്റുമുട്ടി പരിക്കേറ്റ പുതുപ്പളളി സാധു എന്ന ആനയെയാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിനൊടുവില്‍ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്നാണ് സാധുവിനെ അന്വേഷണസംഘം കണ്ടെത്തിയത്. ആന പൂര്‍ണ ആരോഗ്യവാനാണ്. കണ്ടെത്തിയ ആനയ്ക്ക് ഭക്ഷണം നല്‍കിയ ശേഷം തിരികെ ലോറിയില്‍ കയറ്റി.

കഴിഞ്ഞ ദിവസം ഷൂട്ടിംഗ് സെറ്റില്‍ ശാന്തനായി നിന്നിരുന്ന സാധു പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നുവെന്നാണ് കണ്ടുനിന്നവര്‍ പറയുന്നത്. മറ്റുളള ആനകള്‍ ബഹളമുണ്ടാക്കിയതോടെ ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമാപ്രവര്‍ത്തകരും ഓടിരക്ഷപ്പെടുകയായിരുന്നു. വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് ആനകളെ കൊണ്ടുവന്നത്. മൂന്ന് പിടിയാനകളെയും രണ്ട് കൊമ്പനാനകളെയുമാണ് ഷൂട്ടിംഗിനായി എത്തിച്ചത്. മണികണ്ഠന്‍ എന്ന ആനയുടെ കുത്തേറ്റതോടെ വിരണ്ടാണ് സാധു കാട്ടിലേക്ക് പോയത്. ഇന്നലെ രാത്രി പത്ത് മണിവരെ ആനയ്ക്കായി തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിനൊടുവിലാണ് സാധുവിനെ കണ്ടെത്തിയത്.തൃശൂര്‍ പൂരം അടക്കം കേരളത്തിലെ പ്രധാന ഉത്സവങ്ങളുടെ എഴുന്നള്ളിപ്പില്‍ സ്ഥിര സാന്നിദ്ധ്യമാണ് പുതുപ്പളളി സാധു. സിനിമ അഭിനയമാണ് 52 വയസുള്ള ഈ കൊമ്പനെ കൂടുതല്‍ പ്രശസ്തനാക്കിയത്.

See also  സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ രണ്ട് വോട്ടർമാരും ഒരു ബൂത്ത് ഏജന്റും കുഴഞ്ഞ് വീണു മരിച്ചു

Related News

Related News

Leave a Comment