തിരുവനന്തപുരം: മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികൾ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതൽ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ 21ന് കാസർഗോട്ടു നിന്ന് ആരംഭിച്ച് മേയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ. വിവിധ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ജില്ലാതല പ്രദർശന- വിപണന മേളകളുമുണ്ടാകും.
ജില്ലാതല യോഗങ്ങള്‍
ഏപ്രില്‍ 21ന് കാസര്‍ഗോഡ്, ഏപ്രില്‍ 22ന് വയനാട്, ഏപ്രില്‍ 24ന് പത്തനംതിട്ട, ഏപ്രില്‍ 28ന് ഇടുക്കി, ഏപ്രില്‍ 29ന് കോട്ടയം, മേയ് അഞ്ചിന് പാലക്കാട്, മേയ് ആറിന് കൊല്ലം, മേയ് ഏഴിന് എറണാകുളം, മേയ് 12ന് മലപ്പുറം, മേയ് 13ന് കോഴിക്കോട്, മേയ് 14ന് കണ്ണൂര്‍, മേയ് 19ന് ആലപ്പുഴ, മേയ് 20ന് തൃശൂർ, മേയ് 21ന് തിരുവനന്തപുരം എന്നിങ്ങനെയാണ് ജില്ലാതല യോഗങ്ങൾ.
ഇതിനുപുറമെ സംസ്ഥാന തലത്തിൽ പൊതുപരിപാടികളും സംഘടിപ്പിക്കും. യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ യുവജനങ്ങളുമായും വനിതാവികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതകളുമായും എസ്സി/എസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുമായും സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സാംസ്കാരിക രംഗത്തുള്ളവരുമായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ വിദ്യാർഥികളുമായും സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ നേതൃത്വത്തിൽ പ്രൊഫഷണലുകളുമായും ചർച്ച നടത്തും.
സംസ്ഥാനതല യോഗങ്ങൾ
മേയ് മൂന്നിന് യുവജനക്ഷേമം – കോഴിക്കോട്, മേയ് നാലിന് വനിതാവികസനം – എറണാകുളം, മേയ്10ന് സാംസ്കാരികം – തൃശൂർ, മേയ് 11ന് ഉന്നതവിദ്യാഭ്യാസരംഗം – കോട്ടയം, മേയ് 17ന് പ്രൊഫഷണലുകളുമായി ചർച്ച – തിരുവനന്തപുരം, മേയ് 18ന് പട്ടികജാതി – പട്ടികവർഗം – പാലക്കാട് എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രദർശനങ്ങൾക്ക് പുറമെ ചർച്ചകൾ, കായിക മത്സരങ്ങൾ തുടങ്ങി മറ്റ് ആഘോഷ പരിപാടികളും സംഘടിപ്പിക്കും. പരിപാടികൾക്ക് ജില്ലാതല സംഘാടക സമിതികൾ ഉണ്ടാകും. ജില്ലാ ചുമതലയുള്ള മന്ത്രിമാർ ചെയർമാനും ജില്ലാ കളക്ടർ ജനറൽ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ആവശ്യമായ മാർഗനിർദ്ദേശങ്ങളും തുടർ നടപടികളും സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.