കൊച്ചി (Kochi) : എൽ കെ ജി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അധ്യാപികയെ പിരിച്ചു വിട്ട് സ്കൂൾ അധികൃതർ. കൊച്ചിയിൽ ഗുജറാത്തി വംശജർ നടത്തുന്ന സ്മാർട്ട് കിഡ് (Smart Kid) എന്ന പ്ലേ സ്കൂളിലെ അധ്യാപികയായ സീതാലക്ഷ്മി (Seetha Lekshmi)യെ ആണ് പിരിച്ചുവിട്ടത്. വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതിന്റെ പേരിൽ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ഇവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് അധ്യാപികയെ സ്കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു.
മട്ടാഞ്ചേരി(Mattanchery)യിലെ ഗുജറാത്തി വിഭാഗം നടത്തുന്ന സ്മാർട്ട് കിഡ് എന്ന പ്ലേ സ്കൂളിൽ രണ്ടുമാസം മുൻപാണ് സീതാലക്ഷ്മി അധ്യാപികയായി ജോലിക്ക് കയറിയത്. അധ്യാപിക മർദ്ദിച്ചതിനെ തുടർന്ന് കുട്ടി വിവരം വീട്ടിൽ അറിയിച്ചു. പിന്നാലെ രക്ഷിതാക്കൾ മട്ടാഞ്ചേരി പൊലീസിൽ പരാതി നൽകി. ജുവനൈൽ ആക്ട് പ്രകാരം കേസെടുത്ത പൊലീസ് സീതാലക്ഷ്മിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു.
ക്ലാസ് മുറിയിൽവച്ച് താൻ ചോദിച്ച ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം പറഞ്ഞില്ലെന്നാരോപിച്ച് കുട്ടിയെ അധ്യാപിക രൂക്ഷമായി മർദിക്കുകയായിരുന്നു. ഇതേ തുടർന്ന് കുട്ടി മാതാപിതാക്കളോടൊപ്പം ആശുപത്രിയിൽ ചികിത്സ തേടുകയായിരിന്നു.