അവിഹിത ഗർഭം ഭർത്താവ് അറിഞ്ഞു; ചോരക്കുഞ്ഞിനെ കൊന്ന് കാമുകന്റെ വീട്ടിൽ കുഴിച്ചിട്ടു ; ക്രൂരതകൾ പുറത്ത്‌

Written by Taniniram

Published on:

ജനിച്ച് അഞ്ചുദിവസമായ കുഞ്ഞിനെ കൊന്ന് യുവതിയുടെ കാമുകന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടതിന് പിന്നിലെ ഗൂഡാലോചനയും കൊടുംക്രൂരതയും പുറത്ത്. ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 17-ാം വാര്‍ഡ് പല്ലുവേലി കായിപ്പുറം വീട്ടില്‍ ആശ(35), കാമുകന്‍ പല്ലുവേലി പണിക്കാശ്ശേരി റോഡില്‍ രാജേഷ് ഭവനത്തില്‍ രതീഷ്(38) എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിലാണ് വിശദാംശം പുറത്തു വന്നത്. കാമുകനാണ് കുട്ടിയെ കൊന്നത്. ചേര്‍ത്തല ഡിവൈ.എസ്.പി. കെ.വി. ബെന്നി, ഇന്‍സ്പെക്ടര്‍ ജി. അരുണ്‍, എസ്.ഐ. കെ.പി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ആശയില്‍ നിന്ന് രതീഷ് കുഞ്ഞിനെ ഏറ്റുവാങ്ങി വീട്ടിലേക്കു കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ആശയുടെ പ്രസവം. ഭര്‍ത്താവിനും അടുത്ത ബന്ധുക്കള്‍ക്കും ഇക്കാര്യം അറിയാമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കുട്ടിയെ നോക്കാനാകില്ലെന്നും അതുമായി വീട്ടില്‍ വരരുതെന്നും ഭര്‍ത്താവ് യുവതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിവാഹേതര ബന്ധത്തിലെ കുഞ്ഞായതിനാല്‍ ഇവരാരും സഹകരിച്ചിരുന്നില്ല. വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ബില്‍ അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ പിറ്റേന്നാണ് ആശുപത്രി വിട്ടത്. അപ്പോള്‍ കുഞ്ഞ് ഒപ്പമുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വീട്ടിലേക്കു പോകുംവഴി കുട്ടിയെ രതീഷിനു കൈമാറി. നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന സൂചന ലഭിച്ചതോടെ ആശയുടെ ആണ്‍ സുഹൃത്ത് രതീഷിന്റെ വീട് പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചതു നിര്‍ണായകമായി. ഇതാണ് വസ്തുത പുറത്തെത്തിച്ചത്.

ഓഗസ്റ്റ് 26-നു ജനിച്ച കുഞ്ഞിനെ 31-ന് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം ആറോടെ രതീഷിന്റെ വീട്ടിനുള്ളിലെ ശൗചാലയത്തില്‍നിന്ന് കണ്ടെടുത്തു. ആദ്യം ഇയാളുടെ വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ തിങ്കളാഴ്ച ഉച്ചയോടെ പുറത്തെടുത്ത് ശൗചാലയത്തില്‍ കത്തിക്കാന്‍ രതീഷ് ശ്രമിച്ചെങ്കിലും നടന്നില്ല. അറസ്റ്റിലായ ഇരുവരും വിവാഹിതരാണ്. ആശയ്ക്കു രണ്ടു മക്കളും രതീഷിന് ഒരു കുട്ടിയുമുണ്ട്. കല്ലറ മുണ്ടാര്‍ സ്വദേശിനിയായ ആശയുടെ ഭര്‍ത്താവ് പല്ലുവേലി സ്വദേശിയാണ്. ആശയുടെ അകന്ന ബന്ധുവാണ് രതീഷ്.

Related News

Related News

Leave a Comment