ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല, രഞ്ജിനിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു

Written by Taniniram

Published on:

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നും വെളിച്ചം കാണില്ല. റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ലെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചു. ചലച്ചിത്ര താരം രഞ്ജിനിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതിയില്‍ വിധി വരുന്നത് വരെ റിപ്പോര്‍ട്ട് പുറത്ത് വിടില്ല.

ഇന്ന് രാവിലെ 11ന് റിപ്പോര്‍ട്ട് പുറത്തുവിടും എന്നായിരുന്നു സംസ്‌കാരിക വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നത്. വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ടിലെ 233 പേജ് കൈമാറാനായിരുന്നു സാംസ്‌കാരിക വകുപ്പിന്റെ തീരുമാനം. എന്നാല്‍ ഇന്നലെ രാത്രിയോടെ നടി രഞ്ജിനി ഹൈക്കോടതിയെ സമീപിക്കുകയും പുറത്ത് വിടരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയുമായിരുന്നു.

2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2017 ജൂലൈയിലാണ് ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്.

Leave a Comment