അരുണാചലില്‍ മരിച്ച നവീനും ദേവിയും ആര്യയും ബ്ലാക് മാജിക്കിന്റെ ഇരകളോ? ഇവരുടെ യാത്രകളിലും ദുരൂഹതകള്‍

Written by Taniniram

Published on:

അരുണാചലില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ദമ്പതികളുടെയും സുഹൃത്തും ബ്ലാക്ക് മാജിക്കില്‍ ആകൃഷ്ടരെന്ന് സംശയം. നവീനാണ് ആദ്യം ടെലഗ്രാം വഴി ബ്ലാക് മാജിക് സംഘത്തില്‍ ചേര്‍ന്നതെന്നാണ് നിഗമനം. പിന്നാലെ ഭാര്യയായ ദേവിയെയും സുഹൃത്ത് ആര്യയെയും ഉള്‍പ്പെടുത്തിയിരിക്കാം. അരുണാചല്‍ പ്രാദേശിലേക്കുള്ള ഇവരുടെ യാത്ര അടിമുടി ദുരൂഹതയാണ്. തിരുവനന്തപുരത്തു നിന്നും യാത്ര തിരിച്ച മൂന്നൂപേരും നേരെ കൊല്‍ക്കത്തയിലാണ് എത്തിയത്. അവിടെ നിന്നും ഗുവാഹട്ടിയിലേക്കും.

നവീന്‍ സാത്താന്‍ സേവ നടത്തുന്ന സംഘടനയില്‍ അംഗമായിരുന്നുവെന്ന് ബന്ധുകൂടിയായ മാത്യു പറയുന്നത്. 13 വര്‍ഷമായി വിവാഹം കഴിഞ്ഞെങ്കിലും കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ആ ചിന്തയിലേക്ക് ഇരുവരുടെയും മനസ് മാറിയിരുന്നെന്നും ഈ സംഘടനയിലൂടെയാണ് അവര്‍ അരുണാചലിലേക്ക് പോയതെന്നും നാട്ടുകാര്‍ പറയുന്നു. നവീനിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.

കോട്ടയം സ്വദേശികളായ ദമ്പതികളായ നവീന്‍, ഭാര്യ ദേവി ഇവരുടെ സുഹൃത്തായ അധ്യാപിക ആര്യ (29) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവി പ്രമുഖ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്റെ മകളാണ്.

ഇറ്റാനഗറിലെ ഹോട്ടലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നേരത്തെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പൊലീസ് അന്വേഷണം നടത്തിവരവെയാണ് അരുണാചലില്‍ ഇവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിവരം പുറത്ത് വരുന്നത്. മാര്‍ച്ച് മാസം 27-നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്ന ആര്യ വീട്ടുകാരോടൊന്നും പറയാതെയാണ് ഇറങ്ങിപ്പോയത്. ആര്യയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായിരുന്നു. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. അതിനാല്‍ ബന്ധുക്കള്‍ അന്വേഷിച്ചിരുന്നില്ല. നവീനും ഭാര്യയും മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയത് മാര്‍ച്ച് 17-നാണ്.

മാര്‍ച്ച് 28-നാണ് ഇവര്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. മൂന്നുനാല് ദിവസം കഴിഞ്ഞേ വരൂ എന്നാണ് അവസാനം വിളിക്കുമ്പോള്‍ ഇവര്‍ പിതാവിനോട് പറഞ്ഞത്. 13 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ആയുര്‍വേദ പഠന കാലത്ത് പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. പിന്നീട് തിരുവനന്തപുരത്ത് ആയുര്‍വേദ റിസോര്‍ട്ടില്‍ ഉള്‍പ്പെടെ ജോലി ചെയ്തു. കുട്ടികളില്ല. കഴിഞ്ഞ ഒരു വര്‍ഷമായി മീനടത്ത് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം.

See also  തിരുവനന്തപുരത്ത്‌ അമ്മയും മകളും മരിച്ച നിലയില്‍

Related News

Related News

Leave a Comment