ഭോപാൽ (Bhopal) : മധ്യപ്രദേശിലെ ഭോപാലിൽ ലിവിങ് പാര്‍ട്ണറെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. (A young man has been arrested for murdering his living partner in Bhopal, Madhya Pradesh.) ഭോപാലിൽ താമസിക്കുന്ന സച്ചിൻ രാജ്പുത്ത് (32) ആണ് പിടിയിലായത്. സച്ചിനൊപ്പം കഴിഞ്ഞ മൂന്നര വര്‍ഷമായി ഭോപാലിൽ വാടക വീട്ടിൽ ഒന്നിച്ച് താമസിക്കുന്ന റിഥിക സെൻ (29) ആണ് കൊല്ലപ്പെട്ടത്.
ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടയിൽ സച്ചിൻ റിഥികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്നശേഷം മദ്യലഹരിയിൽ സുഹൃത്തിനോട് താൻ പാര്‍ട്ണറെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തുകയായിരുന്നു.
ജൂണ്‍ 27ന് രാത്രിയിലാണ് സംഭവം. ഇരുവരും തമ്മിൽ താമസസ്ഥലത്ത് വെച്ച് തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ സച്ചിൻ റിഥികയുടെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയശേഷം റിഥികയുടെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കയറുകൊണ്ട് കെട്ടിയശേഷം വീടിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു.
പിന്നീട് സച്ചിൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി സുഹൃത്തുമായി മദ്യപിച്ചു. മദ്യലഹരിയിൽ തന്‍റെ പാര്‍ട്ണറെ കൊലപ്പെടുത്തിയെന്ന് സച്ചിൻ സുഹൃത്തിനോട് പറഞ്ഞു.
എന്നാൽ, മദ്യലഹരിയിലായതിനാൽ തമാശ പറയുകയാണെന്നാണ് സുഹൃത്ത് ആദ്യം കരുതിയത്. അതിനാൽ തന്നെ കാര്യം ഗൗരവത്തിലെടുത്തില്ല. എന്നാൽ, അടുത്തദിവസം സച്ഛിൻ ഇതേ കാര്യം വീണ്ടും സുഹൃത്തിനോട് പറഞ്ഞു. ഇതോടെ കാര്യത്തിന്‍റെ ഗൗരവം മനസിലാക്കിയ സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാടക വീട്ടിൽ നിന്നും റിഥികയുടെ മൃതദേഹവും കണ്ടെത്തി. മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊലനടന്ന സ്ഥലത്ത് നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.