തൃശൂര്‍ (Thrissur) : കാട്ടാന ഏഴാറ്റുമുഖം ഗണപതി വീണ്ടും ജനവാസമേഖലയില്‍ കാലടി പ്ലാന്റേഷന്‍ മേഖലയിലാണ് ആനയെത്തിയത്. മസ്തകത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ ആതിരപ്പളളി കൊമ്പനെ താങ്ങിയ നിര്‍ത്തിയതിലൂടെ ശ്രദ്ധനേടിയ കൊമ്പനാണ് ഏഴാറ്റുമുഖം ഗണപതി. ജനവാസ മേഖലയിലെത്തിയെങ്കിലും അക്രമസ്വഭാവം പുറത്തെടുത്തില്ല. ചക്ക കഴിച്ചുകൊണ്ട് ശാന്തനായി നില്‍ക്കുകയാണ്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.

അതിരപ്പിള്ളിയിലെ മസ്‌തകത്തില്‍ മുറിവേറ്റ കാട്ടുകൊമ്പനെ മയക്കുവെടി വച്ചതിന് ശേഷമുള്ള സാഹചര്യത്തിൽ എല്ലാവരുടെയും കണ്ണ് പാഞ്ഞത് പരിക്കേറ്റ് തളര്‍ന്ന കൊമ്പനിലേക്കായിരുന്നില്ല. പകരം മയക്കു വെടി കൊണ്ട് മയക്കത്തിലേക്ക് വഴുതിക്കൊണ്ടിരുന്ന കൊമ്പനെ താങ്ങി, സമീപത്ത് നിലയുറപ്പിച്ച ഏഴാറ്റുമുഖം ഗണപതിയിലേക്കാണ്.
ഏഴാറ്റുമുഖം ഗണപതിയ്‌ക്ക് ഫാന്‍സ് ഏറെയാണ്. പന കുത്തി മറിച്ചിട്ട് രസിക്കുന്ന ഗണപതിയുടെ ദൃശ്യങ്ങള്‍ പലപ്പോഴും വൈറലായിട്ടുമുണ്ട്. ചുരുക്കി പറഞ്ഞാല്‍ ചെറിയൊരു സോഷ്യല്‍ മീഡിയ സ്റ്റാര്‍ ആണ് ഗണപതി. ഇന്ന് മയക്കുവെടി ഏറ്റതിന് പിന്നാലെ മയങ്ങി തുടങ്ങിയ കൊമ്പനെ ഉണര്‍ത്താനും തുമ്പിക്കൈ കൊണ്ട് താങ്ങി നിര്‍ത്താനും പാടുപെടുന്ന ഗണപതി കറയില്ലാത്ത സ്‌നേഹത്തിന്‍റെ പ്രതീകമായി.
അന്ന് അവന്‍റെ മുഖത്ത് പതിവുള്ള ആ കുസൃതിത്തരമുണ്ടായിരുന്നില്ല. സഹജീവി സ്‌നേഹത്തിന്‍റെ തലയെടുപ്പായിരുന്നു. പക്ഷേ ദൗത്യസംഘത്തിന് ഗണപതി തലവേദനയായി. സംഘം കൊമ്പനെ സ്‌പോട്ട് ചെയ്‌തതു മുതല്‍ ഗണപതി ആനയ്‌ക്കൊപ്പം തന്നെയുണ്ടായിരുന്നു. മയക്കുവെടി വച്ചപ്പോഴും ഗണപതി കൊമ്പനരികില്‍ തന്നെ നിന്നു.
മയങ്ങി തുടങ്ങിയപ്പോള്‍ കൊമ്പനെ ഉണര്‍ത്താന്‍ ഗണപതി കിണഞ്ഞ് ശ്രമിക്കുന്നുണ്ടായിരുന്നു. തുമ്പിക്കൈ കൊണ്ട് തലോടിയും കുട്ടിക്കൊമ്പ് കൊണ്ട് കുത്തിയും അവന്‍ കൊമ്പനെ ഉണര്‍ത്താന്‍ പാടുപെട്ടു. വലിയ ശബ്‌ദത്തില്‍ ചിന്നംവിളിച്ചു നോക്കിയിട്ടും കൊമ്പനെ ഉണര്‍ത്താന്‍ ഗണപതിയ്‌ക്കായില്ല. ഇതിനിടെ ആന മറിഞ്ഞ് വീഴുകയായിരുന്നു. കൊമ്പനെ ചേര്‍ത്ത് പിടിച്ച് നിന്ന ഏഴാറ്റുമുഖം ഗണപതിയെ തുരത്താന്‍ റബര്‍ ബുള്ളറ്റ് പ്രയോഗിക്കുകയായിരുന്നു ഒടുക്കം ദൗത്യ സംഘം.