യുപിഐ ഉപയോഗിച്ച് നടത്തുന്ന സാമ്പത്തികേതര ഇടപാടുകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). അക്കൗണ്ട് ബാലന്‍സ് പരിശോധന, ഇടപാട് നില പരിശോധിക്കല്‍ തുടങ്ങിയവയ്ക്ക് പരിധി കൊണ്ടുവരാനാണ് എന്‍പിസിഐ തീരുമാനം. ജൂലൈ 31 മുതല്‍ അമിത ഉപയോഗത്തിലുള്ള എപിഐ (ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്‍റര്‍ഫേസ്)കള്‍ക്ക് നിയന്ത്രണം കൊണ്ടുവരും. തിരക്കേറിയ സമയത്ത് യുപിഐ ഇടപാടുകള്‍ തടസപ്പെടുന്നത് തടയാനും വിശ്വാസ്യത നിലനിര്‍ത്താനുമാണ് തീരുമാനം. ഉപഭോക്താവിന് ഒരു ആപ്പ് ഉപയോഗിച്ച് പ്രതിദിനം 50 തവണ മാത്രമെ ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കുകയുള്ളൂ. പേടിഎം, ഫോണ്‍പേ എന്നിങ്ങനെ ഒന്നിലധികം യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഓരോ ആപ്പിലൂടെയും 50 തവണ ബാലന്‍സ് പരിശോധിക്കാം. ഇടയ്ക്കിടെ ബാലന്‍സും ഇടപാടും പരിശോധിക്കേണ്ടി വരുന്ന കച്ചവടക്കാര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും.
തിരക്കേറിയ സമയമായ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും, വൈകീട്ട് അഞ്ചിനും രാത്രി 9.30 നും ഇടയില്‍ ബാലന്‍സ് പരിശോധന ഒഴിവാക്കാന്‍ ഓരോ ഇടപാടിന് ശേഷവും ബാലന്‍സ് വിവരം നോട്ടിഫിക്കേഷനായി നല്‍കാനും എന്‍പിസിഐ നിര്‍ദ്ദേശം നല്‍കി. തിരക്കേറിയ സമയമായ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും, വൈകീട്ട് അഞ്ചിനും രാത്രി 9.30 നും ഇടയില്‍ ഓട്ടോപേ മാന്‍ഡേറ്റ് ചെയ്യാന്‍ സാധിക്കില്ല. അക്കൗണ്ട് ലിസ്റ്റിങ് റിക്വസ്റ്റിനും നിയന്ത്രണമുണ്ടാകും. ഉപഭോക്താക്കള്‍ക്ക് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ അക്കൗണ്ടുകളും പരിശോധിക്കാനുള്ള പരിധി ഒരു ദിവസം 25 തവണയായി പരിമിതപ്പെടുത്തും.