പൂരം അട്ടിമറിക്കാൻ ശ്രമം : കെ മുരളീധരൻ

Written by Taniniram1

Published on:

തൃശൂര്‍ : തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ ശ്രമമുണ്ടായെന്നും ഇതിനു പിന്നില്‍ ഹിഡന്‍ അജന്‍ഡയുണ്ടെന്നും തൃശൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ ആരോപിച്ചു. പൂരം അട്ടിമറിച്ച് ബി.ജെ.പിക്ക് വോട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചതാണോയെന്നാണ് സംശയം. അസുഖമായതിനാല്‍ പൂരത്തിനു പോലും വരാത്ത ബി.ജെ.പി. സ്ഥാനാര്‍ഥി ഓടിയെത്തിയതും ഹിഡന്‍ അജന്‍ഡയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. പൂരം എക്സിബിഷന്‍ മുതല്‍ അട്ടിമറി ശ്രമം തുടങ്ങി.

പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് പോലീസ് കാണിച്ചത് ശുദ്ധ തോന്ന്യവാസം. ബ്രഹ്മസ്വം മഠത്തില്‍ പോലീസ് സീന്‍ ഉണ്ടാക്കിയതിന് താന്‍ സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ട് മുടങ്ങിയതിന് സര്‍ക്കാരാണ് ഉത്തരവാദി. വെള്ളിയാഴ്ച 11 മണിക്ക് തുടങ്ങിയ അനിശ്ചിതത്വം തീര്‍ന്നത് പുലര്‍ച്ചെ ആറ് മണിക്കാണ്. ഇതോടെ വെടിക്കെട്ടിന്റെ പൊലിമ പോയി. രാത്രിയുണ്ടായ സംഭവങ്ങള്‍ മന്ത്രി രാജന്‍ സ്ഥലത്തുണ്ടായിട്ടും എന്തിന് പകല്‍ വരെ വൈകിച്ചു. പകല്‍ വെടിക്കെട്ടും രാത്രി പൂരവും എന്ന സ്ഥിതിയാക്കിയത് സര്‍ക്കാരെന്നും മുരളീധരന്‍ പ്രസ്താവിച്ചു. ഇതില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും പങ്കുണ്ട്.
ഒരു മുഖ്യമന്ത്രിയും സര്‍ക്കാരുമുള്ളയിടത്ത് പോലീസ് ഇങ്ങനെ അഴിഞ്ഞാടുമോ? സര്‍ക്കാര്‍ ഇടപെടാതിരുന്നത് ദൗര്‍ഭാഗ്യകരം. പോലീസിനെ കയറൂരി വിട്ടത് എന്തിനെന്ന് അന്വേഷിക്കണം. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Leave a Comment