കാമുകീ കാമുകൻമാർ പ്രണയത്തിലായിരിക്കുമ്പോൾ പരസ്പരം പല വാഗ്ദാനങ്ങളും നൽകാറുണ്ട്. (When lovers are in love, they make many promises to each other.) ജീവിച്ചിരിക്കുമ്പോൾ തന്നെ എത്രപേർ ഈ വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടെന്നു ചോദിച്ചാൽ പലർക്കും ഉത്തരമുണ്ടാകില്ല. എന്നാൽ കാമുകിയുടെ മരണശേഷവും അവൾക്കു നൽകിയ വാഗ്ദാനം പാലിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരു യുവാവ്. മഹാരാജ് ഗഞ്ച് ഗ്രാമത്തിലാണ് അസാധാരണമായ സംഭവം.
പെൺകുട്ടിയുടെ മൃതദേഹം ചിതയിലേക്കെടുക്കും മുൻപ് അവളുടെ വീട്ടിലെത്തിയ യുവാവ് കാമുകിക്ക് സിന്ദൂരം ചാർത്തി. അവൾക്കു നൽകിയ വാഗ്ദാനം പാലിക്കാൻ അനുവദിക്കണമെന്ന് കാമുകിയുടെ കുടുംബത്തോട് അപേക്ഷിച്ചപ്പോൾ വീട്ടുകാർ സമ്മതിച്ചു. പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍. പ്രദേശത്ത് കട നടത്തുന്ന യുവാവ് പെൺകുട്ടിയുമായി അടുപ്പത്തിലാവുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ആദ്യം ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിർത്തിരുന്നെങ്കിലും പിന്നീട് വിവാഹത്തിനു സമ്മതം അറിയിച്ചിരുന്നു.
മരിച്ച പെൺകുട്ടിയെ സിന്ദൂരം അണിയിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെ അവളുടെ വീട്ടുകാർ പൂജാരിയെ വിളിച്ചു വരുത്തി. തുടർന്ന് മന്ത്രോച്ചാരണങ്ങളോടെ യുവാവ് സിന്ദൂരം അണിയിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പെൺകുട്ടിയുടെ ചിതയ്ക്ക് തീ കൊളുത്തിയത് യുവാവാണെന്നും റിപ്പോർട്ടുണ്ട്.