കൊൽക്കത്ത (Kolkatha) : പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. (The incident took place in North 24 Parganas district of West Bengal.) അശ്ലീല വീഡിയോകൾ നിർമ്മിക്കാനും ബാർ നർത്തകിയായി ജോലി ചെയ്യാനും വിസമ്മതിച്ച യുവതിയ്ക്ക് ക്രൂരമർദ്ദനവും ദിവസങ്ങളോളം നീണ്ട പീഡനവുമെന്ന് പരാതി.
കൂടുതൽ വരുമാനമുള്ള ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഹൗറയിൽ എത്തിച്ച ആരിയൻ ഖാൻ എന്ന യുവാവും മാതാവും ചേർന്നാണ് യുവതിയെ പീഢിപ്പിച്ചത്. ആറ് മാസത്തോളം ഫ്ലാറ്റിൽ ഇരുവരും യുവതിയെ അടച്ചിട്ടതായാണ് പരാതി. മർദ്ദനത്തിൻ്റെ ഭാഗമായി യുവതിയുടെ കൈ-കാലുകളു പല്ലും ഒടിഞ്ഞുവെന്നും പരാതിയുണ്ട്. ഇരുമ്പ് വടികൊണ്ട് യുവതിയെ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ദിവസങ്ങളോളം യുവതിയ്ക്ക് ഭക്ഷണം നൽകിയില്ല എന്നും പരാതിയുണ്ട്.
പീഡനത്തിനും ശാരീരിക മർദ്ദനത്തിനും ഇരയായ യുവതി സാഗോർ ദത്ത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. യുവതിയുടെ ശരീരത്തിലുടനീളം മുറിവുകളുണ്ടെന്നാണ് റിപ്പോർട്ട്. ഖാർദാഹ പോലീസ് സ്റ്റേഷനിൽ യുവതിയുടെ കുടുംബം പരാതി നൽകി, ശനിയാഴ്ച പ്രതിയുടെ വീട്ടിൽ നിന്ന് യുവതി രക്ഷപെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. സ്ത്രീയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹതിയിൽ താമസിച്ചിരുന്ന യുവതിയെ ഹൗറ ജില്ലയിൽ നിന്നുള്ള ആരിയൻ ഖാൻ കൂടുതൽ വരുമാനമുള്ള ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി ഇയാളെ വിശ്വസിച്ച് ഹൗറയിലേക്ക് താമസം മാറുകയായിരുന്നു. എന്നാൽ യുവതിയെ ദോംജൂരിലെ അയാളുടെ ഫ്ലാറ്റിൽ നിർബന്ധിതമായി തടങ്കലിൽ വെയ്ക്കുകയായിരുന്നു.
പ്രതിയും അമ്മ ശ്വേതഖാനും ചേർന്ന് അശ്ലീല വീഡിയോകൾ ചിത്രീകരിക്കാനും ബാർ നർത്തകിയായി ജോലി ചെയ്യാനും നിർബന്ധിച്ചതായാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. യുവതി ഇതിന് വിസമ്മതിച്ചതോടെയാണ് ഫ്ലാറ്റിൽ പൂട്ടിയിട്ട് ആറ് മാസത്തോളം പീഡിപ്പിച്ചതെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി തിരുകി കയറ്റാൻ ശ്രമിച്ചുവെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
ശ്വേത ഖാൻ ആരിയൻ ഖാനുമായി ചേർന്ന് ‘ഇസാര എന്റർടൈൻമെന്റ്’ എന്ന പേരിൽ ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരുന്നു. 2021 ൽ അവർ അവരുടെ പ്രൊഡക്ഷൻ ഹൗസിന്റെ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. എന്നാൽ കഴിഞ്ഞ നാല് വർഷത്തിനിടെ 11 മ്യൂസിക് വീഡിയോകൾ മാത്രമാണ് അവരുടെ ചാനലിൽ അപ്‌ലോഡ് ചെയ്തത്. ഇത് സംശയാസ്പദമാണെന്നാണ് റിപ്പോർട്ടുകൾ.
പ്രതികൾ അവരുടെ പ്രൊഡക്ഷൻ ഹൗസിനൊപ്പം ഒരു അശ്ലീല റാക്കറ്റിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അരിയൻ ഖാനും അമ്മ ശ്വേത ഖാനും പ്രദേശത്ത് വളരെ സ്വാധീനമുള്ളവരാണെന്നാണ് റിപ്പോർട്ട്. ആരിയനും മാതാവും താമസിച്ചിരുന്ന ഫ്ലാറ്റിന് വാടക നൽകിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ശ്വേത ഖാൻ ഒരു പ്രദേശത്ത് ഫുൾതുഷി ബീഗം എന്നാണ് അറിയപ്പെട്ടിരുന്നത്. നേരത്തെ അവർ ബാർ നർത്തകിയായി ജോലി ചെയ്തിരുന്നു. ആരിയന്റെയും ശ്വേത ഖാന്റെയും ഹൗറയിലെ ഫ്ളാറ്റിൽ റെയ്ഡ് നടത്തിയെങ്കിലും ഇരുവരും അവിടെ ഉണ്ടായിരുന്നില്ലെന്നും പ്രതികൾ ഒളിവിലാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്.