ബെംഗളൂരു (Bangaluru) : ഹൈദരാബാദിൽ നിന്നും പറത്തിയ കൂറ്റൻ ബലൂൺ കർണാടകയിലെ ഒരു ഗ്രാമത്തിൽ വന്നിറങ്ങിയത് ആളുകൾക്കിടയിൽ ഭീതി പടർത്തി. (A huge balloon flown from Hyderabad landed in a village in Karnataka, spreading fear among people.) നിരവധി വീടുകൾ ഒത്തുചേർന്ന ഒരു സ്ഥലത്താണ് ബലൂൺ ഇടിച്ചിറങ്ങിയത്. ആകാശത്ത് നിന്നും ബലൂണിന്റെ വരവ് കണ്ട് പലരും ഞെട്ടിപ്പോയി. കാരണം അവർ ജീവിതത്തിൽ ഇതുപോലൊരു വസ്തു കണ്ടിട്ടില്ല.
പലരും ആകാശത്ത് ചുവന്ന ബൾബ് പോലെ ഒരു പ്രകാശമാണ് ആദ്യം കണ്ടത്.ഇത് കണ്ടപ്പോൾ തന്നെ നാട്ടുകാർ ആശങ്കയിലായി. സോഷ്യൽ മീഡിയയിൽ സഹിതം ഇപ്പോൾ ഏലിയൻ വാഹനങ്ങൾ കാണുന്നു എന്ന വാർത്തകൾ ഉള്ളതുകൊണ്ട് തന്നെ പ്രദേശവാസികൾ പലരും ആശങ്കയിലായി. ഒടുവിൽ താഴ്ന്ന് പറന്ന് വന്ന് ഇടിച്ചിറങ്ങിയത് വീടിന് മുകളിലായിരുന്നു. പിന്നീടാണ് സംഭവത്തിന്റെ പിന്നിലെ വാർത്ത പുറം ലോകം അറിയുന്നത്.
ഹൈദരാബാദിൽ നിന്നും പറത്തിയ സാറ്റലൈറ്റ് പേ ലോഡ് ബലൂൺ കർണാടകയുടെ തെലങ്കാന അതിർത്തി ജില്ലയായ ബീദറിലെ ഒരു ഗ്രാമത്തിലെ വീടിന് മുകളിലാണ് വന്ന് വീണത്. അന്തരീക്ഷ പഠനത്തിനായി പറത്തുന്ന ബലൂണുകളിൽ ഒന്നാണിത്. കേന്ദ്ര സർക്കാരിന്റെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ നിന്ന് പറത്തിയ ബലൂൺ ആയിരുന്നു ഇത്.
ഇന്ന് രാവിലെയാണ് നാട്ടുകാരെ ഭീതിപ്പെടുത്തിയ സംഭവം നടന്നത്. ബീദറിലെ ഹോംനാബാദ് താലൂക്കിൽ ഉള്ള ജൽസംഗി ഗ്രാമത്തിൽ ഉള്ള വീടിന് മുകളിൽ ആണ് ബലൂൺ അവശിഷ്ടങ്ങൾ വന്ന് വീണത്. കമാന്റ് സെന്ററിൽ നിന്നുള്ള നിയന്ത്രണം നഷ്ടമായതോടെയാണ് ബലൂൺ വീടിന് മുകളിൽ പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
സംഭവം വിശദമായി അന്വേഷിക്കുമെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് അറിയിച്ചു. ബലൂണിന് മുകളിൽ ചുവന്ന ബൾബ് കത്തുന്നത് കണ്ടത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തിയിരുന്നു. എന്നാൽ ആശങ്കയുടെ ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇതിന്റെ ചിത്രങ്ങൾ മുഴുവൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു