ഹൈദരാബാദ് (Hyderabad): നവജാത ശിശുക്കളായ ഇരട്ടക്കുട്ടികൾ ഡോക്‌ടർ വീഡിയോ കോളിലൂടെ ചികിത്സിച്ചതിനെത്തുടർന്ന് മരണപ്പെട്ടതായി പരാതി. (A complaint has been filed that newborn twins died after being treated by a doctor via video call.) വിവാഹം കഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഗർഭിണിയായ ബറ്റി കീർത്തി എന്ന യുവതിക്കാണ് തന്റെ കുഞ്ഞുങ്ങളെ നഷ്ടമായത്. ഡോക്‌ടർ വീഡിയോ കോളിലൂടെ നൽകിയ നിർദേശങ്ങൾനുസരിച്ച് ആശുപത്രിയിലെ നഴ്‌സ് ആണ് പ്രസവമെടുത്തത്.
തെലങ്കാന രംഗറെഡ്ഡി സ്വദേശിയാണ് കീർത്തി. ഐവിഎഫിലൂടെയാണ് ഗർഭിണിയായത്. വിജയ ലക്ഷ്മി ആശുപത്രിയിലെ ഡോ. അനുഷ റെഡ്ഡിയാണ് യുവതിയെ ചികിത്സിച്ചിരുന്നത്. കഴിഞ്ഞ മാസം ചെക്കപ്പ് നടത്തിയപ്പോൾ കീർത്തിയുടെ ഗർഭാശയമുഖം (സെർവിക്‌സ്) അയഞ്ഞതായി കണ്ടെത്തിയിരുന്നു. തുടർന്ന് ചില സ്റ്റിച്ചുകൾ ഇട്ടതിനുശേഷം വിശ്രമിക്കാൻ നിർദേശം നൽകി യുവതിയെ വീട്ടിലേയ്ക്ക് അയച്ചു.
കഴിഞ്ഞ ഞായറാഴ്‌ച പുലർച്ചെ നാല് മണിയോടെ പ്രസവവേദനയെത്തുടർന്ന് കീർത്തിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആ സമയം ഡോക്‌ടർ അനുഷ റെഡ്ഡി ആശുപത്രിയിലില്ലായിരുന്നു. തുടർന്ന് വീഡിയോ കോളിലൂടെയും ഓഡിയോ കോളിലൂടെയും നഴ്‌സുമാരെ വിളിച്ചാണ് ഡോക്‌ടർ ഇൻഞ്ചെക്ഷൻ അടക്കമുള്ള നിർദേശങ്ങൾ നൽകിയത്. വേദന സംഹാരിയായി നൽകിയ ഇൻഞ്ചെക്ഷൻ സ്റ്റിച്ച് പൊട്ടാൻ കാരണമായെന്ന് റിപ്പോർട്ടുകളുണ്ട്.
പത്തരയോടെ ഇരട്ടകുട്ടികളെ പുറത്തെടുത്തു. കീർത്തിക്ക് ഒരുപാട് രക്തം നഷ്ടമായിരുന്നു. ഇതിനിടെ ഡോക്‌ടർ എത്തിയാണ് കുഞ്ഞുങ്ങൾ മരണപ്പെട്ടതായി അറിയിച്ചത്. ഡോക്‌ടർ തന്നെ പരിശോധിക്കുക പോലും ചെയ്തില്ലെന്ന് കീർത്തി പറഞ്ഞു. പിന്നാലെ കീർത്തിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അതേസമയം, കീർത്തി സുരക്ഷിതയാണെന്ന് രംഗറെഡ്ഡി ജില്ലാ മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ബി വെങ്കടേശ്വർ റാവു പറഞ്ഞു.
നഴ്‌സുമാരെ സങ്കീർണ്ണമായ ചികിത്സകൾ നടത്താൻ ഏൽപ്പിച്ചത് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ അങ്ങേയറ്റം പ്രൊഫഷണലല്ലാത്ത പ്രവൃത്തിയാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി പൊലീസിനും ഉന്നത അധികാരികൾക്കും റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.