ബംഗളൂരു (Bangalur) : കര്‍ണാടകയിൽ രാജ്യത്തെ ഞെട്ടിച്ച ബാങ്ക് കൊള്ള. (Bank robbery in Karnataka that shocked the country.) കര്‍ണാടകയിലെ ബാങ്കില്‍ നിന്ന് 52 കോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ചു. വിജയപുരയിലുള്ള കാനറ ബാങ്കിലാണ് ഈ വന്‍ കവര്‍ച്ച നടന്നത്. മേയ് 23നാണ് സംഭവം നടന്നതെന്നാണ് വിവരം. ബാങ്ക് കൊള്ളയുടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ബാങ്ക് കൊള്ളകളിലൊന്നാണിത്. വിജയപുരയിലെ മനഗുളിയിലുള്ള കാനറ ബാങ്ക് ശാഖയിലാണ് വന്‍ മോഷണം നടന്നത്.
മൂന്നുപേര്‍ ചേര്‍ന്നാണ് ബാങ്കില്‍ നിന്ന് 51 കിലോഗ്രാം സ്വര്‍ണം കടത്തിയത്. മേയ് 23ന് വൈകിട്ട് ആറുമണിക്കും 26ന് രാവിലെ 11.30നും ഇടയിലാണ് മോഷണം നടന്നതെന്ന് വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്മണ്‍ നിംബാര്‍ഗി പറഞ്ഞു. പ്രതികളെ പിടികൂടാന്‍ എട്ട് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. മോഷണത്തില്‍ എട്ടോളം പേര്‍ പങ്കാളികളാണെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.മോഷണം വളരെ ആസൂത്രിതമായാണ് നടത്തിയതെന്ന് വിജയപുര പൊലീസ് വ്യക്തമാക്കി. രണ്ടാം ശനിയും ഞായറാഴ്ചയും ഒരുമിച്ച് വരാന്‍ കാത്തിരിക്കുകയായിരുന്നു മോഷ്ടാക്കള്‍.
ബാങ്കിനകത്തുകടന്ന മോഷ്ടാക്കള്‍ കള്ളത്താക്കോല്‍ ഉപയോഗിച്ച് അലാറവും സിസിടിവി ക്യാമറകളും പ്രവര്‍ത്തനരഹിതമാക്കി. നെറ്റ്വര്‍ക്ക് വീഡിയോ റെക്കാർഡറും അപഹരിച്ചു. ബാങ്ക് ലോക്കറുകള്‍ മാത്രമാണ് അവര്‍ ലക്ഷ്യം വച്ചത്. കൊള്ളയ്ക്കുശേഷം ഒരു കറുത്ത പാവയും മോഷ്ടാക്കള്‍ ഉപേക്ഷിച്ചു. എന്തോ ആചാര ക്രിയകള്‍ അനുഷ്ഠിച്ചതിന്റെ സൂചനയാണിതെന്നും പൊലീസ് പറഞ്ഞു.
കര്‍ണാടകയില്‍ ഇതിന് മുന്‍പും വലിയ ബാങ്ക് കൊള്ള നടന്നിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ദേവനഗരി ജില്ലയിലെ ന്യാമതി പട്ടണത്തുള്ള എസ്ബിഐ ശാഖയില്‍ നിന്ന് 13 കോടി രൂപ മൂല്യമുള്ള സ്വര്‍ണമാണ് കൊള്ളയടിച്ചത്. സംഭവത്തില്‍ പിന്നീട് ആറുപേര്‍ അറസ്റ്റിലായിരുന്നു. ജനുവരിയില്‍ മംഗളൂരുവിലെ വ്യവസായ സേവ സഹകാരി സംഘ ബാങ്കില്‍ നിന്ന് 12 കോടിയുടെ സ്വര്‍ണവും മോഷണം പോയി. കേസില്‍ ആറുപേര്‍ അറസ്റ്റിലാവുകയും ചെയ്തു.