ലക്‌നൗ (Lucknow) : ഉത്തർപ്രദേശിലെ ആശുപത്രി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിവാദം. ഇന്നലെ ലളിത്‌പൂർ മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്.
നായ്ക്കൾ കുഞ്ഞിന്റെ മൃതദേഹം ഭക്ഷിക്കുന്നത് കണ്ട ആളുകൾ നായ്ക്കളെ ഓടിച്ചപ്പോഴേക്കും ശരീരത്തിന്റെ തല ഭാഗം മുഴുവനായി വേർപ്പെട്ടിരുന്നു. ശരീരം പകുതിയോളം ഭക്ഷിച്ച നിലയിലുമായിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ കുടുംബത്തിന്റെ അശ്രദ്ധയാണ് ഇതിന് കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ലളിത്പൂർ മെഡിക്കൽ കോളേജിലെ ജില്ലാ വിമൺസ് ഹോസ്പിറ്റലിൽ ഈ കുഞ്ഞ് ജനിച്ചത്. ഭാരകുറവും ഗുരുതര ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്ന കുഞ്ഞിനെ സ്‌പെഷ്യൽ ന്യൂബോൺ കെയർ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ തല പൂർണമായി വികസിച്ചിട്ടില്ലായിരുന്നുവെന്നും 1.3 കിലോഗ്രാം ഭാരമാണ് ഉണ്ടായിരുന്നതെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ മീനാക്ഷി സിംഗ് പറഞ്ഞു.
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചപ്പോൾ മിനിറ്റിൽ 80 തവണ ഹൃദയമിടിപ്പ് കുഞ്ഞിന് ഉണ്ടായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിയുമോയെന്ന് തന്നെ ഉറപ്പില്ലായിരുന്നുവെന്നും ഡോക്ടർ വ്യക്തമാക്കി. വെെകുന്നേരത്തോടെ കുട്ടി മരിച്ചതായും ഡോക്ടർ പറയുന്നു. ശേഷം കുട്ടിയുടെ ബന്ധുവിന്റെ വിരലടയാളം വാങ്ങി മൃതദേഹം കെെമാറി. ഇതിന്റെ തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ചൊവ്വാഴ്ച വെെകുന്നേരമാണ് ആശുപത്രി പരിസരത്ത് ഒരു കുഞ്ഞിന്റെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നുവെന്ന വിവരം അറിഞ്ഞത്. പരിശോധിക്കുമ്പോൾ തലയറ്റ നിലയിൽ ആയിരുന്നു മൃതദേഹം. ആശുപത്രിയിലെ ടാഗ് വച്ചാണ് കുഞ്ഞിനെ തിരിച്ചറിഞ്ഞത്.
കുഞ്ഞിന്റെ മാതാപിതാക്കൾ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചുവെന്നാണ് ആശുപത്രി അധികൃതർ ആരോപിക്കുന്നത്. സംഭവം അന്വേഷിക്കാൻ ലളിത്‌പൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നാല് ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചു. ഇവരോട് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.