ന്യൂഡല്‍ഹി: ഭീകരാക്രമണത്തില്‍ നടുങ്ങി രാജ്യം. 29 നിരപരാധികളുടെ ജീവനാണ് പൊലിഞ്ഞത്. ആക്രമണത്തിന് കാരണക്കാരായാവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ വ്യക്തമാക്കിയതോടെ ഭീകരക്യാമ്പുകളില്‍ ഏത് നിമിഷവും തിരിച്ചടി പ്രതീക്ഷിക്കാം.
ഈ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാവാം പാകിസ്ഥാന്‍ തങ്ങളുടെ അതിര്‍ത്തി സുരക്ഷ ശക്തമാക്കിയെന്നാണ് വിവരം. ഇത് സംബന്ധിച്ച് നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കറാച്ചിയിലെ സതേണ്‍ എയര്‍ കമാന്‍ഡില്‍ നിന്ന് ലാഹോറിനും റാവല്‍പിണ്ടിക്കും സമീപമുള്ള വടക്കന്‍ മേഖലകളിലേക്ക് പാകിസ്ഥാന്‍ വ്യോമസേനയുടെ (പിഎഎഫ്) വിമാനങ്ങള്‍ പുറപ്പെടുന്നതായി കാണിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഫ്ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ളൈറ്റ് റഡാര്‍ 24ല്‍ നിന്നുള്ള സ്‌ക്രീന്‍ ഷോട്ടുകളാണ് പ്രചരിക്കുന്നത്.ഇന്ത്യയുടെ വടക്കന്‍ മേഖലയിലെ അതിര്‍ത്തികളോട് ഏറ്റവും അടുത്തുള്ള പാകിസ്ഥാന്‍ വ്യോമസേനയുടെ വ്യോമതാവളങ്ങളാണിവ. പാകിസ്ഥാന്‍ വ്യോമസേനയുടെ അതിപ്രധാനമായ ഒരു വ്യോമതാവളം കൂടിയാണിത്. സി-130 ഇ ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റും വിഐപി യാത്രകള്‍ക്കും ഇന്റലിജന്‍സ് ഒപ്പറേഷനും വേണ്ടി ഉപയോഗിക്കുന്ന ചെറുവിമാനങ്ങളുമാണ് ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് എത്തിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.
പുല്‍വാമയ്ക്ക് തിരിച്ചടിയായി 2019 ഫെബ്രുവരിയില്‍ ഇന്ത്യ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്ഥാനില്‍ കടന്ന് ജയ്ഷെ മുഹമ്മദ് ഭീകരരുടെ മൂന്ന് ക്യാമ്പുകള്‍ ബോംബിട്ട് തകര്‍ത്ത് 325 ഭീകരരെ കൊന്നത് പാകിസ്ഥാന്റെ മനസിലുണ്ട്. അന്നത്തെ തിരിച്ചടി പാക് സൈന്യത്തിന് നാണക്കേടുണ്ടാക്കിയ ഒന്നാണ്. അതുപോലൊരു തിരിച്ചടി പഹല്‍ഗാമിന് പകരമായി ഇന്ത്യ നടത്തുമോ എന്ന ഭയത്തെ തുടര്‍ന്നാവാം പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുന്നത്.
40 സിആര്‍പിഎഫ് ജവാന്‍മാരെ കൂട്ടക്കുരുതി ചെയ്തതിന് പ്രതികാരമായി 12 ദിവസങ്ങള്‍ക്ക് ശേഷം 2019 ഫെബ്രുവരി 26ന് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്ഥാനില്‍ കടന്ന് ജയ്ഷെ മുഹമ്മദ് ഭീകരരുടെ മൂന്ന് ക്യാമ്പുകള്‍ ബോംബാക്രമണത്തില്‍ ചുട്ടെരിക്കുകയായിരുന്നു. ജയ്ഷെ തലവന്‍ മസൂദ് അസറിന്റെ വലംകൈയും ഭാര്യാ സഹോദരനുമായ യൂസുഫ് അസറും ഇന്ത്യ നോട്ടമിട്ടിരുന്ന മറ്റ് ചില കൊടും ഭീകരരും അടക്കം 325 പേര്‍ കൊല്ലപ്പെട്ടു.