ലക്‌നൗ (Lucknow) : കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി നാടുകടത്തണമെന്ന് എല്ലാ സംസ്ഥാനങ്ങളിലുളള മുഖ്യമന്ത്രിമാർക്കും നിർദേശം നൽകിയിരുന്നു. (Union Home Minister Amit Shah had yesterday directed the Chief Ministers of all states to identify and deport Pakistani nationals.) ഇതിനുപിന്നാലെ അപേക്ഷയുമായെത്തിയിരിക്കുകയാണ് പാകിസ്ഥാൻ സ്വദേശിനിയായ സീമ ഹൈദർ.
താൻ ഇന്ത്യയുടെ മരുമകളാണെന്നും ഇവിടെ തുടരാൻ അനുവദിക്കണമെന്നുമാണ് സീമയുടെ അപേക്ഷ. ‘ഞാൻ പാകിസ്ഥാന്റെ മകളായിരുന്നു, പക്ഷേ ഇപ്പോൾ ഇന്ത്യയുടെ മരുമകളാണ്,’എനിക്ക് പാകിസ്ഥാനിലേക്ക് തിരികെ പോകാൻ താൽപ്പര്യമില്ല. എന്നെ ഇന്ത്യയിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ഞാൻ അപേക്ഷിക്കുകയാണ്.’-യുവതി പറഞ്ഞു.
ഇന്ത്യക്കാരനായ സച്ചിൻ മീണയെ വിവാഹം കഴിച്ച ശേഷം താൻ ഹിന്ദുമതം സ്വീകരിച്ചെന്നും സീമ അവകാശപ്പെടുന്നു.പബ്‌ജി വഴിയാണ് യുവതിയും സച്ചിൻ മീണയും പ്രണയത്തിലായത്. 2023ൽ പാകിസ്ഥാൻ വിട്ട് ഇന്ത്യയിലെത്തി. സച്ചിൻ മീണയെ വിവാഹം കഴിച്ചതോടെയാണ് സീമ ഹൈദർ വാർത്തകളിൽ ഇടം നേടിയത്. ഭർത്താവിനെ ഉപേക്ഷിച്ചാണ് നാല് കുട്ടികളുടെ അമ്മയായ സീമ നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ചത്.
അതേസമയം, സീമയ്ക്ക് ഇന്ത്യയിൽ താമസിക്കാൻ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിഭാഷകൻ പ്രതികരിച്ചു. ‘സീമ ഇനി പാകിസ്ഥാൻ പൗരയല്ല. ഗ്രേറ്റർ നോയിഡയിലെ താമസക്കാരനായ സച്ചിൻ മീണയുടെ ഭാര്യയാണ്. അടുത്തിടെ ദമ്പതികൾക്ക് ഒരു മകൾ ജനിച്ചു. അവരുടെ പൗരത്വം ഇപ്പോൾ ഇന്ത്യൻ ഭർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ കേന്ദ്രത്തിന്റെ നിർദ്ദേശം അവർക്ക് ബാധകമാകില്ലെന്നാണ് പ്രതീക്ഷ.’ അഭിഭാഷകൻ എ പി സിംഗ് വ്യക്തമാക്കി.