ഹേമന്ത് സോറന് കുരുക്ക് മുറുകുന്നു…

Written by Taniniram Desk

Published on:

റാഞ്ചി∙ അനധികൃത ഖനന അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത അനുയായികളുടെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് റാഞ്ചിയിലും രാജസ്ഥാനിലും റെയ്ഡ് നടത്തുന്നത്.

ഹേമന്ത് സോറന്റെ മാധ്യമ ഉപദേഷ്ടാവ് അഭിഷേക് പ്രസാദിന്റെ വസതിയിലും സാഹേബ്ഗഞ്ച് ഡെപ്യൂട്ടി കമ്മിഷണറുടെ വസതിയിലും ഉൾപ്പെടെ 12 സ്ഥലങ്ങളിൽ പരിശോധന നടക്കുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഹസാരിബാഗ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജേന്ദ്ര ദുബെ, സാഹിബ് ഗഞ്ച് ജില്ലാ കലക്ടർ രാം നിവാസ് എന്നിവരുടെ വസതികളിലും പരിശോധന നടക്കുന്നു. രാം നിവാസിന്റെ വീട് രാജസ്ഥാനിലാണ്.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നൽകിയ സമൻസ് ഹേമന്ത് സോറന്‍ തള്ളിയിരുന്നു. തന്റെ സ്വത്തുക്കളുടെ എല്ലാ വിശദാംശങ്ങളും അന്വേഷണ ഏജൻസിക്ക് നൽകിയിട്ടുണ്ടെന്നും സമൻസ് നിയമവിരുദ്ധമാണെന്നും സോറന്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിനുള്ള തീയതിയും സമയവും സ്ഥലവും തീരുമാനിക്കാൻ ആവശ്യപ്പെട്ട് ഇഡി അയച്ച ഏഴാമത്തെ സമൻസാണ് അദ്ദേഹം തള്ളിയത്. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായികളുടെ വസതിയിൽ ഖനന അഴിമതിക്കേസിൽ ഇഡി റെയ്ഡ് നടത്തുന്നത്.

Related News

Related News

Leave a Comment