ബെംഗളൂരു: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായി അയോധ്യ മാറുമെന്ന് ഉറപ്പാണ്. അയോധ്യയിൽ ചടങ്ങിൽ പങ്കെടുക്കാനും അതിനുശേഷം ക്ഷേത്രം സന്ദർശിക്കാനുമുള്ള തയ്യാറെടുപ്പിലാണ് വിശ്വാസി സമൂഹം. കേരളം ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് അയോധ്യയിലേക്ക് എങ്ങനെ എത്തിച്ചേരാൻ കഴിയുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ 11 നഗരങ്ങളിൽനിന്ന് അയോധ്യയിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ.
ജനുവരി 22ന് അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷമാകും അയോധ്യയിലേക്ക് ട്രെയിൻ സർവീസുകൾ ആരംഭിക്കുക. ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽനിന്ന് അയോധ്യയിലേക്ക് ട്രെയിൻ സർവീസ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിലാകും ട്രെയിനുകൾ പ്രഖ്യാപിക്കുകയെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിൽ നിന്ന് അയോധ്യയിലേക്ക് മൂന്ന് ട്രെയിനുകൾ സർവീസ് നടത്തിയേക്കും. ഹുബ്ബള്ളി, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം ട്രെയിനുകളും ശിവമോഗ, ബെലഗാവി എന്നിവിടങ്ങളിൽ നിന്ന് ഓരോ ട്രെയിനുകളുമാകും അയോധ്യ സർവീസ് നടത്തുക.