ന്യൂഡൽഹി (Newdelhi) : ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്നു വൻതോതിൽ പണം കണ്ടെടുത്തു. വീടിനു തീപിടിത്തമുണ്ടായപ്പോൾ എത്തിയ അഗ്നിരക്ഷാസേനയാണു കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിയന്തരമായി കൊളീജിയം വിളിച്ചുചേർത്തു.
യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു തിരിച്ചയയ്ക്കാൻ കൊളീജിയം ശുപാർശ ചെയ്തു. ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ യശ്വന്ത് വർമയോടു രാജിവയ്ക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിക്കണമെന്നു കൊളീജിയത്തിലെ ചില അംഗങ്ങൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ യശ്വന്ത് വർമ പ്രതികരിച്ചിട്ടില്ല.
തീപിടിത്തം ഉണ്ടായ സമയത്തു യശ്വന്ത് വർമ വീട്ടിലുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്നാണ് അഗ്നിരക്ഷാസേന വീട്ടിലെത്തി തീ അണച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി അഗ്നിരക്ഷാസേനയും പൊലീസും നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇതിനിടയിലാണ് ഒരു മുറിയിൽനിന്ന് കെട്ടുകണക്കിനു പണം കണ്ടെത്തിയത്. പരിശോധനയിൽ ഇവ കണക്കിൽപ്പെടാത്തതാണെന്നു സ്ഥിരീകരിച്ചു.