ഷിരൂരിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി…. ആരുടെതെന്ന് വ്യക്തമല്ല…

Written by Web Desk1

Published on:

ഷിരൂർ (Shiroor): കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറി ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം ആരുടേതെന്ന് വ്യക്തമായിട്ടില്ല. അതേസമയം, ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കടൽതീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഈശ്വർ മൽപെ സ്ഥലത്തില്ല. അകനാശിനി ബാഢ എന്ന സ്ഥലത്താണ് മൃതദേഹമുള്ളത്. മൃതദേഹം ജീർണാവസ്ഥയിലാണ്. അതുകൊണ്ടുതന്നെ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈശ്വർ മൽപെ സ്ഥലത്തേക്ക് പോകാനൊരുങ്ങുകയാണ്. ഡിഎൻഎ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രം​ഗത്തെത്തി. നേരത്തെ, അർജുൻ്റെ സഹോദരൻ്റെ ഡിഎൻഎ ജില്ലാഭരണകൂടത്തിൻ്റെ കൈവശമുണ്ട്. ഇതും ചേർത്ത് പരിശോധിക്കണമെന്ന് കുടുംബം പറയുന്നു.

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താൻ ശ്രമിക്കണമെന്ന് കർണാടകയോട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആവശ്യമുന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചു. നിലവിൽ തെരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്.

അർജുൻ്റെ കുടുംബത്തെ കോഴിക്കോട്ടെ വീട്ടിലെത്തി മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു. അർജുനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ കർണാടക സർക്കാരിനെ അറിയിക്കുമെന്നും ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. സന്ദർശനത്തിന് പിന്നാലെയാണ് കർണാടകയ്ക്ക് കത്തയച്ചത്. അടിയൊഴുക്ക് ശക്തമായ ഗംഗാവലി പുഴയിലേക്ക് ഇറങ്ങി ഒരാൾക്ക് പരിശോധിക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. സ്വമേധയാ പുഴയിലിറങ്ങാൻ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വർ മാൽപേയും സംഘവും പറഞ്ഞിട്ടുണ്ടെങ്കിലും അതിന് നിലവിൽ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടില്ല. നാവികസേനയുടെ സഹായത്തോടെ കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി മൂന്ന് തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഒരു തവണ വടം പൊട്ടി ഒഴുകിപ്പോയിരുന്നു.

Related News

Related News

Leave a Comment