രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രയ്‌ക്കെതിരേ കേസ്

Written by Web Desk1

Published on:

ഗുവാഹത്തി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരേ കേസെടുത്ത് അസം പോലീസ്. യാത്ര സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജോര്‍ഹട് പോലീസ് സംഘാടകര്‍ക്കെതിരേ സ്വമേധയാ കേസെടുത്തത്. അനുവദിച്ചിരുന്ന റൂട്ടിൽ നിന്ന് ഭിന്നമായി കടന്നുപോയതെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുന്‍കൂട്ടി അറിയിക്കാതെ യാത്രാപഥം മാറ്റിയത് ഗതാഗതം താറുമാറാക്കിയെന്നും ബാരിക്കേഡുകള്‍ മറികടന്ന് ജനങ്ങള്‍ പോലീസിനെ ആക്രമിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയെന്നും പോലീസ് പറയുന്നു. പ്രദേശത്ത് ‘കലാപസമാനമായ’ അന്തരീക്ഷമുണ്ടാക്കാന്‍ ഇത് ഇടയാക്കി.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തില്‍ പ്രവേശിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വ്യാഴാഴ്ച ഭീഷണി മുഴക്കിയിരുന്നു. ഗുവാഹത്തി നഗരത്തില്‍ ആശുപത്രികളും സ്‌കൂളുകളുമുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ബജെപി പോലും ഗുവാഹത്തി നഗരത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കാറില്ല. രാഹുല്‍ ഗാന്ധി നഗരത്തില്‍കൂടി യാത്രചെയ്താല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാന്‍ഡില്‍നിന്ന് കഴിഞ്ഞ ദിവസം അസമില്‍ പ്രവേശിച്ചിരുന്നു. ജനുവരി 25 വരെയാണ് അസമില്‍ രാഹുലിന്റെ പര്യടനം.

Leave a Comment