അഹമ്മദാബാദ് (Ahammedabad) : “എങ്ങനെ രക്ഷപ്പെട്ടെന്ന് എനിക്കറിയില്ല, വിമാനം പറന്ന് 30 സെക്കന്റുകളിൽ അപകടം ഉണ്ടായി. പിന്നെയൊന്നും ഓർമ്മയില്ല”.- ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരാളായ വിശ്വാസ് കുമാർ രമേശിന്റെ വാക്കുകളിൽ ഇപ്പോഴും അത്ഭുതം നിറയുകയാണ്. (“I don’t know how I survived. The plane crashed 30 seconds after takeoff. I don’t remember anything else.” – The words of Vishwas Kumar Ramesh, the only survivor of the Ahmedabad plane crash that shocked the world, are still filled with wonder.) ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ വിശ്വാസ് കുമാർ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. വിശ്വാസിന്റെ നെഞ്ചിലും കണ്ണിലും കാൽപാദത്തിലുമാണ് പരിക്കേറ്റത്. സഹോദരൻ അജയ് കുമാർ രമേശും വിശ്വാസിനൊപ്പം ഈ വിമാനത്തിലുണ്ടായിരുന്നു. ഇയാളെപ്പറ്റി ഇതുവരെ വിവരങ്ങളൊന്നും ലഭ്യമല്ല.
മഹാദുരന്തത്തെ അതിജീവിച്ച് എമർജൻസി എക്സിറ്റിലൂടെ പുറത്തിറങ്ങി നടന്നുവരുന്ന വിശ്വാസിന്റെ വിഡിയോയും പുറത്തെത്തിയിട്ടുണ്ട്. “ടേക്ക് ഓഫിന് 30 സെക്കന്റുകൾക്ക് ശേഷം തന്നെ അപകടമുണ്ടായി. എല്ലാം പെട്ടെന്നാണ് സംഭവിച്ചത്. എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. എന്റെ സഹോദരനും വിമാനത്തിലുണ്ടായിരുന്നു”.- രക്ഷപ്പെടലിന് ശേഷം വിശ്വാസിന്റെ വാക്കുകൾ ഇങ്ങനെ. 11 -എ സീറ്റിലെ യാത്രക്കാരനായിരുന്നു വിശ്വാസ്.
സഹോദരനൊപ്പം ലണ്ടനിൽ നിന്ന് നാട്ടിലേക്ക് വന്നശേഷം മടങ്ങുകയായിരുന്നു വിശ്വാസ്. ഗുജറാത്തിനോട് ചേർന്നുള്ള ദാമൻ ആൻഡ് ദിയു ദ്വീപിലാണ് ഇവരുടെ ജന്മനാട്. 20 വർഷത്തോളമായി വിശ്വാസ് ലണ്ടനിലാണ് താമസിച്ചുവരുന്നത്. വിശ്വാസിന്റെ ഭാര്യയും മക്കളും ലണ്ടനിലാണുള്ളത്. ചികിത്സയിൽ കഴിയുന്ന വിശ്വാസിനെ ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിച്ചു.
അതേസമയം, നിലവിൽ 244 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിമാനം തകർന്ന് വീണ ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ അഞ്ച് പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണത്. അഹമ്മദാബാദിലെ മേഘാനി പ്രദേശത്താണ് വിമാനം തകർന്നുവീണത്.
ലണ്ടനിലെ ഗാറ്റ്വിക് വിമാനതാവളത്തിലേക്ക് പോയതായിരുന്നു വിമാനം.248 പേരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് വിമാനം. ടേക്ക് ഓഫ് സമയത്ത് വിമാനത്തിന്റെ പിൻഭാഗം മതിലിൽ തട്ടിയത് അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ വിവരങ്ങൾ ഓദ്യോഗികമല്ല. വിമാനം പുറപ്പെടേണ്ട സമയത്തിൽ നിന്ന് കുറച്ച് വൈകിയാണ് പുറപ്പെട്ടത്.