മധ്യപ്രദേശ് (Madhya Pradesh) : മധ്യപ്രദേശിലെ ഇന്ദോറില്‍ നിന്നാണ് അസാധാരണമായ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ മാസം 13 ന് ശുഭ് ലാഭ് പ്രൈം ടൌണ്‍ഷിപ്പില്‍ താമസിക്കുന്ന ശിവാലി ജേഡന്‍ എന്ന ബ്യൂട്ടി പാര്‍ലർ ഉടമ തന്‍റെ ഫ്ലാറ്റില്‍ നിന്നും നാല് ബാഗുകൾ മോഷണം പോയെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി.
ബ്യൂട്ടി പാര്‍ലർ അടച്ച് വീട്ടിലെത്തിയ താന്‍, ഫ്ലാറ്റിന്‍റെ വാതില്‍ തുറന്ന് കിടക്കുന്നതായാണ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയില്‍ തന്‍റെ ലിവ് ഇന്‍ പങ്കാളിയായ അങ്കുഷിന്‍റെ മൂന്ന് ബാഗുകൾ ഉൾപ്പെടെ നാല് ഭാഗുകൾ മോഷണം പോയെന്നും അടുത്തിടെ നടന്ന ഒരു വസ്തു ഇടപാടില്‍ ലഭിച്ച ഒന്നര കോടി രൂപ ബാഗിലുണ്ടായിരുന്നെന്നും അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതി അന്വേഷിച്ച പോലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. മോഷണം നടത്തിയ ആൾ തന്നെയായിരുന്നു പരാതിയുമായി എത്തിയതും.
പോലീസ് അന്വേഷണത്തില്‍ അന്നേ ദിവസം രണ്ട് പേര്‍ ബുർഖ ധരിച്ച് ഫ്ലാറ്റിലേക്ക് കയറിപ്പോവുകയും ഇറങ്ങി വരുന്നതിന്‍റെയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബുര്‍ഖ ധരിച്ചെത്തിയവരില്‍ ഒരാൾ ശിവാലി തന്നെയാണെന്ന് പോലീസിന് വ്യക്തമായത്. എന്നാല്‍ ശിവാലിയുടെ സഹായിയെ കുറിച്ച് അറിഞ്ഞപ്പോൾ പോലീസ് വീണ്ടും അമ്പരന്നു. ബുര്‍ഖ ധരിച്ചെത്തിയ മറ്റേയാൾ ശിവാലിയുടെ ഭര്‍ത്താവിന്‍റെ അനിയനായ ധിരുഥാപ്പയായിരുന്നു. ഇയാളെ പോലീസ് സേനയില്‍ നിന്നും പുറത്താക്കിയതാണ്. പോലീസ് അന്വേഷണത്തില്‍ ഇരുവരും മോഷ്ടിച്ച പണം പ്രവീണ്‍ എന്നയാൾക്ക് കൈമാറി. ഇയാളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്.
വിവാഹിതയായ ശിവാലി ബിസിനസുകാരനായ അങ്കുഷിനൊപ്പമായിരുന്നു ഏറെ കാലമായി താമസം. ഇരുവരും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. എന്നാല്‍, പുതിയ ബിസിനസോടെ അങ്കുഷ് തന്നെ വിട്ട് പോകുമോയെന്ന ഭയത്തിലായിരുന്നു ശിവാലി. ഇതിനെ തുടര്‍ന്നാണ് ഭര്‍തൃസഹോദരനും പോലീസ് സേനയില്‍ നിന്നും പുറത്താക്കട്ടെ ധിരു ഥാപ്പയെ ഒപ്പം കൂട്ടിയത്. ശിവാലിയായിരുന്നു മോഷണത്തിന്‍റെ ആസൂത്രണമെന്നും പോലീസ് പറയുന്നു. ഖണ്ഡ്വ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു ധിരു ഥാപ്പ. പോലീസ് പദവി ഉപയോഗിച്ച് സ്ഥിരമായി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസില്‍ ഇന്നും ഇയാളെ പുറത്താക്കിയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.