Saturday, April 19, 2025
Home Blog Page 8

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി; മാധ്യമ വേട്ടയില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി

0

സിപിഎം സൈബര്‍ സഖാക്കള്‍ ഏറെ ആഘോഷിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഏഷ്യാനെറ്റ് ന്യൂസ് ഏക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തെളിവിന്റെ കണികപോലും കൊണ്ടുവരുവാന്‍ പോലീസിന് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിവില്ലെന്നും ഹൈക്കോടതി അറിയിച്ചു. പോക്സോ കേസില്‍ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റിലെ ജീവനകാരിയുടെ മകളെ ഉപയോഗിച്ച് വിഡിയോ നിര്‍മ്മിച്ചു എന്നായിരുന്നു കേസ്.

ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഏക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ ഷാജഹാന്‍, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, വീഡിയോ എഡിറ്റര്‍ വിനീത് ജോസ്, ക്യാമറാമാന്‍ വിപിന്‍ മുരളയിടക്കം ആറ് പേരെയാണ് കുറ്റവിമുക്തരാക്കിയത്.

സംസ്ഥാന പൊലീസ് ആരോപിച്ച കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് പറഞ്ഞ കോടതി വിചാരണ ചെയ്യാനുള്ള തെളിവുകളില്ലെന്നും കണ്ടെത്തി. ലഹരി വ്യാപനത്തിനെതിരായ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ പരമ്പര സദുദ്ദേശത്തോടെയാണെന്നും കോടതി നിരീക്ഷിച്ചു. റിപ്പോര്‍ട്ടുകള്‍ സാമൂഹ്യ നന്മ ലക്ഷ്യമിട്ടായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം പോക്‌സോ, ജുവനൈല്‍ ജസ്റ്റീസ് കുറ്റങ്ങള്‍ക്ക് പുറമേ ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ആറ് ജീവനക്കാര്‍ക്കെതിരെ ചുമത്തിയിരുന്നത്.

അന്ന് സിപിഎമ്മിനൊപ്പം നിന്ന പിവി അന്‍വര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ബോചെയുടെ പുതിയ ആഭരണക്കട ഉദ്ഘാടനം ചെയ്ത് അമലാപോള്‍. പ്രതിഫലം ഹണിറോസിനേക്കാള്‍ കൂടുതലോ ?

ഉദ്‌ഘാടന ചടങ്ങുകളിൽ തിളങ്ങുന്ന നിരവധി താരങ്ങളാണ് മലയാള സിനിമ മേഖലയിൽ ഇപ്പോഴുള്ളത്. സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ പ്രശസ്തിയാണ് പലർക്കും ഉദ്‌ഘാടന വേദികളിൽ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയുടെ ഉദ്‌ഘാടനത്തിനായി നടി അമല പോൾ (Amala Paul) എത്തിയിരുന്നു. താരത്തിന്റെ വരവ് സോഷ്യൽ മീഡിയ അതിഗംഭീരമായാണ് ആഘോഷിച്ചത് . ഭർത്താവ് ജഗത്ത് ദേശായിയുടെ ഒപ്പമാണ് അമല പോൾ എത്തിച്ചേർന്നത്. കാസർഗോഡ് വച്ചായിരുന്നു ചടങ്ങ് നടന്നത്. ഈ വിശേഷം അമലയുടെയും ബോബി ചെമ്മണ്ണൂരിന്റെയും പേജുകളിൽ എത്തിച്ചേർന്നു. ഹണി റോസ്, അന്ന രാജൻ, മാളവിക മേനോൻ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങുകളിൽ സജീവമായി നിൽക്കുന്ന അഭിനേതാക്കളാണ്

സിനിമകളുടെ എണ്ണത്തേക്കാൾ എന്തുകൊണ്ടും കൂടുതലാണ് അതിഥികളായി പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ഉദ്‌ഘാടന ചടങ്ങുകൾ. കേരളത്തിനകത്തും പുറത്തും ഇത്തരം പരിപാടികൾ ഇവർക്ക് ലഭിക്കാറുണ്ട്. ഉദ്ഘടന ചടങ്ങുകളുടെ എണ്ണം മാത്രമല്ല, പ്രതിഫലവും നല്ല നിലയിൽ ലഭിക്കുന്ന ഇടങ്ങളിലാണ് താരങ്ങൾ വന്നുചേരുക. കേരളത്തിലും, രാജ്യത്തും രാജ്യത്തെ മറ്റുഭാഗങ്ങളിലും പുറത്തും ഉദ്‌ഘാടനങ്ങൾക്ക് ഏറെ ഡിമാൻഡ് ഉള്ള താരമാണ് ഹണി റോസ്. 2023ൽ ഹണി റോസ് ആന്ധ്ര പ്രദേശിലെ ഓർ മാൾ ഉദ്‌ഘാടനം ചെയ്യാനായി 50 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയിൽ പ്രതിഫലം പറ്റിയിരുന്നു എന്ന് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

എന്നാൽ, സിനിമയുടെ കാര്യം പരിശോധിച്ചാൽ, ഹണി റോസിനെക്കാൾ പ്രതിഫലം വാങ്ങുന്ന നടിയാണ് അമല പോൾ. ഒന്ന് മുതൽ രണ്ടു കോടി രൂപ വരെയാണ് അമല പോൾ ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നത്. മലയാളത്തിലേക്കാൾ, അന്യഭാഷകളിൽ സിനിമയും ആരാധാകരും കൂടുതലുള്ള താരമാണ് അമല പോൾ. ലൈഫ്സ്റ്റൈലിന്റെ കാര്യത്തിലും അമല പോൾ ഒട്ടും പിന്നിലല്ല. ആഡംബര കാറുകളുടെ കമനീയ ശേഖരം തന്നെയുണ്ട് അമല പോളിന്. കഴിഞ്ഞ ദിവസം നടന്ന ജ്വലറി ഉദ്‌ഘാടനത്തിനു അമല പോൾ ബോബി ചെമ്മണ്ണൂരിന്റെ പക്കൽ നിന്നും ഏറ്റുവാങ്ങിയ ഈ ഡയമണ്ട് മാലയുടെ വിവരവും സോഷ്യൽ മീഡിയയിൽ കാട്ടുതീപോലെ പടർന്നിരുന്നു

കാമുകന്റെ പ്രതികാരം; യുവതിയുടെ വീട്ടിൽ ക്യാഷ് ഓൺ ഡെലിവറി നടത്തിയത് 300 പ്രാവശ്യം…

0

കൊൽക്കത്ത (Kolkatha): പ്രണയത്തിൽ നിന്നും പിന്മാറിയ യുവതിയോട് കാമുകൻ പ്രതികാരം ചെയ്ത രീതി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. (The way a lover took revenge on a young woman who backed out of their relationship is going viral on social media.) മൂന്നൂറ് ക്യാഷ് ഓൺ ഡെലിവറികളാണ് യുവതിയുടെ വിലാസത്തിലേക്ക് യുവാവ് അയച്ചത്. പശ്ചിമ ബംഗാളിലാണ് ഈ കൗതുകമുണർത്തുന്ന സംഭവം നടന്നത്. ബാങ്ക് ജീവനക്കാരിയായ യുവതിയുടെ വീട്ടിലേക്കാണ് സാധനങ്ങളുമായി ഡെലിവറിക്കാർ എത്തിയത്. യുവതി പൊലീസിൽ പരാതി നൽകിയതോടെ യുവാവിനെ അറസ്റ്റ് ചെയ്തു.

നാല് മാസത്തെ കാലയളവിലാണ് ഇത്രയധികം ക്യാഷ് ഓൺ ഡെലിവറി യുവതിയുടെ വീട്ടിൽ എത്തിയത്. ഇതേ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. യുവതിയുടെ സഹപ്രവർത്തകരാകാം ഓൺലൈൻ ഓർഡർ ചെയ്തതെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ പിന്നീട് വിശദമായി അന്വേഷിച്ചപ്പോഴാണ് ആൺ സുഹൃത്താണ് ഇതിന് പിന്നിലെന്ന് മനസിലായത്.

നാദിയ സ്വദേശിയായ സുമനുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഇവർ തമ്മിലുള്ള ബന്ധം അവസാനിച്ചു. ഇതോടെ യുവതിയെ ബുദ്ധിമുട്ടിക്കണം എന്ന ചിന്തയിലേക്ക് സുമൻ എത്തി. അങ്ങനെയാണ് ക്യാഷ് ഓൺ ഡെലിവറി ഓർഡർ ചെയ്യാൻ തീരുമാനിച്ചത്. ഓൺലൈൻ ഷോപ്പിംഗ് ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് യുവതി.

പലപ്പോഴും സമ്മാനങ്ങൾ വാങ്ങിത്തരാൻ സുമനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനുള്ള സാമ്പത്തിക ശേഷി സുമനില്ലായിരുന്നു. ഇതേ തുടർന്നായിരിക്കാം യുവതി പ്രണയത്തിൽ നിന്നും പിന്മാറിയതെന്നാണ് സുമൻ കരുതിയത്. ഇതോടെ ഓൺലൈൻ ഓർഡർ ചെയ്ത് കഷ്ടപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. മൊബൈൽ ഫോണുകൾ, ബാഗുകൾ, വസ്ത്രങ്ങൾ എന്നിങ്ങനെയുള്ള സാധനങ്ങളാണ് യുവാവ് അഞ്ജാത നമ്പറുകളിൽ നിന്ന് ഓർഡർ ചെയ്തത്.

കേരളത്തിന്റെ പുതിയ മദ്യനയം, ത്രീസ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാം …

0

തിരുവനന്തപുരം (Thiruvananthapuram) : കേരളത്തിൽ വിനോദസഞ്ചാരമേഖലകളിലെ ത്രീ സ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാന്‍ അനുവദിച്ച് പുതിയ മദ്യനയം. (A new liquor policy in Kerala allows toddy shops to be opened in restaurants with a three-star or above classification in tourist areas.) ഇവിടെ കള്ളു വ്യവസായ വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ ടോഡി പാര്‍ലര്‍ തുടങ്ങാം. സംസ്ഥാന ടൂറിസം വകുപ്പാണു റെസ്റ്റോറന്റുകള്‍ക്കു ക്ലാസിഫിക്കേഷന്‍ നല്‍കുന്നത്. ഇതും വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്ന ഇളവുകളും അടക്കം നിരവധി മാറ്റങ്ങളുമായി 2025-26 സാമ്പത്തിക വര്‍ഷത്തെ മദ്യനയ ഉത്തരവായി.

കേന്ദ്ര ടൂറിസം മന്ത്രാലയം നല്‍കുന്ന ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകള്‍ക്കും പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനും അനുമതി നല്‍കി. ലീറ്ററിനു 2 രൂപ വീതം പെര്‍മിറ്റ് ഫീസ് നല്‍കണം. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അവരുടെ വളപ്പിലെ തെങ്ങു ചെത്തിയെടുക്കുന്ന കള്ള് അതിഥികള്‍ക്കു വിളമ്പാന്‍ കഴിഞ്ഞ മദ്യനയത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനുള്ള അനുമതിയും നല്‍കിയത്. വിറ്റുപോകാത്ത കള്ളുഷാപ്പുകള്‍ കള്ളു വ്യവസായവികസന ബോര്‍ഡിനോ, കള്ളുഷാപ്പു തൊഴിലാളികളുടെ സഹകരണ സംഘത്തിനോ ഏറ്റെടുത്തു നടത്താവുന്നതാണ്.

മുന്‍വര്‍ഷങ്ങളിലെപോലെ ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയാണ് ഈ വര്‍ഷത്തെ മദ്യനയവുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഘട്ടം ഘട്ടമായുള്ള മദ്യവര്‍ജനമെന്ന നയം തുടരും. മയക്കുമരുന്നും രാസലഹരിയും തടയാനുള്ള ഇടപെടലും മദ്യനയം മുന്നോട്ടുവയ്ക്കുന്നുവെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഒന്നാം തീയതിയും മദ്യം വിളമ്പാം

വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിന് ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിലും പൈതൃക റെസ്റ്റോറന്റുകളിലും ഡ്രൈ ഡേ ഒന്നാം തീയതി മദ്യം നല്‍കുന്നതിന് പ്രത്യേക അനുമതി നല്‍കും. മീറ്റിങ്സ്, ഇന്‍സെന്റീവ്സ്, കോണ്‍ഫറന്‍സ്, എക്സിബിഷന്‍സ്, വിവാഹം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, മറ്റ് സമ്മേളനങ്ങള്‍ എന്നിവയോട് അനുബന്ധിച്ചാണിത്. 50,000 രൂപ ഫീസ് ഈടാക്കി എക്സൈസ് കമീഷണറാണ് അനുമതി നല്‍കുക. ഏഴു ദിവസം മുമ്പ് അപേക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ബാധിതയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

0

പത്തനംതിട്ട: പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിനുള്ളിൽ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു . കായംകുളം സ്വദേശി നൗഫിലിനെയാണ് പത്തനംതിട്ട കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും പ്രതിക്ക് കോടതി വിധിച്ചു. ആറു വകുപ്പുകളിലായാണ് ശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഏറെ സങ്കീര്‍ണമായ അന്വേഷണമാണ് കോവിഡ് കാലത്ത് നടന്നതെന്നും സമയബന്ധിതമായി കുറ്റപത്രം നൽകിയെന്നും കോടതി ഉത്തരവിനുശേഷം പത്തനംതിട്ട അഡീഷണൽ എസ്‍പി ആര്‍ ബിനു പറഞ്ഞു.

സെപ്തംബർ മാസം ഒന്‍പതിനാണ് കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത്. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലൻസ് നിര്‍ത്തിയിട്ടായിരുന്നു ആക്രമണം.

സംഭവം കഴിഞ്ഞ് പെൺകുട്ടിയെ ചികിത്സാ കേന്ദ്രത്തിലെത്തിച്ച ശേഷം പ്രതി നൗഫൽ ആംബുലൻസുമായി കടന്നു കളഞ്ഞു. പെൺകുട്ടി രാത്രി തന്നെ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.

കണ്ണൂരിൽ അമ്മയും മക്കളും മരിച്ച കിണറ്റിൽ ചാടി മരിച്ച നിലയിൽ …

0

കണ്ണൂർ (Cannoor) : കണ്ണൂർ അഴീക്കോട് മീൻകുന്നിൽ അമ്മയെയും രണ്ടു മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. (A mother and her two children were found dead in a well in Meenkunnu, Azheekkode, Kannur.) മീൻകുന്ന് മമ്പറം പീടികയ്ക്കു സമീപം മഠത്തിൽ ഹൗസിൽ ഭാമ (44), ശിവനന്ദ് (14,) അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നു പുലർച്ചെയാണ് സംഭവം.

മക്കളെ കിണറ്റിൽ എറിഞ്ഞതിനു ശേഷം അമ്മയും കിണറ്റിൽ ചാടിയതാണെന്നാണ് സൂചന. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി. പുലർച്ചെ രണ്ടു മണിയോടെ ഇവരെ കാണാതായിരുന്നു. വീട്ടിൽ അമ്മയും സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. രാവിലെ അയൽവാസികളാണ് കിണറ്റിൽ മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യ തൊഴിലാളിയായ ഭർത്താവ് രമേഷ് ബാബു ഇന്നലെ ചാലിലെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. എഎസ്പി കാർത്തിക്കിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

അനധികൃത സ്വത്ത് സമ്പാദനം; കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്

0

കൊച്ചി (Kochi) : മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. (The High Court has ordered a CBI investigation into a complaint that former Chief Secretary and KIIFB CEO K M Abraham had amassed wealth beyond his means.) കൊച്ചി സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. ജോമോന്‍ പുത്തന്‍ പുരക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018 ലാണ് ജോമോന്‍ പുത്തന്‍ പുരക്കല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി കേസില്‍ വാദം തുടരുകയായിരുന്നു. ശമ്പളത്തെക്കാള്‍ കൂടുതല്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്നു മറുപടി പറയാന്‍ കെഎം എബ്രഹാമിനോട് ജസ്റ്റിസ് കെ ബാബു വാദത്തിനിടയില്‍ ആവശ്യപ്പെട്ടിരുന്നു.

കോളജ് പ്രൊഫസര്‍മാരായിരുന്ന അച്ഛന്റെയും അമ്മയുടെയും പെന്‍ഷന്‍ കിട്ടുന്ന രൂപയുടെ സഹായത്താലാണ് ലോണ്‍ അടയ്ക്കുന്നതെന്നായിരുന്നു മറുപടി. അതേസമയം കെഎം എബ്രഹാമിന്റെ അച്ഛനും അമ്മയും വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചു പോയിട്ടും അത് മറച്ചുവയ്ക്കുകയും കോടതിയില്‍ കള്ളം പറഞ്ഞെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

സംസ്ഥാന വിജിലന്‍സ് കെഎം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം എബ്രഹാമിന്റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു.

മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി …

0

മലപ്പുറം (Malappuram) : വേങ്ങരയിൽ യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. രണ്ടുവർഷം മുൻപ് വിവാഹിതയായ യുവതിയെയാണ് കൊണ്ടോട്ടി സ്വദേശി വീരാൻകുട്ടി ഫോണിൽ വിളിച്ച് ബന്ധം വേർപ്പെടുത്തിയതായി അറിയിച്ചത്. 11 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെയാണ് ഭർത്താവ് മുത്തലാഖ് ചൊല്ലിയത്.

യുവതിയുടെ പിതാവിനോട് ഫോണിലൂടെ സംസാരിക്കുന്നതിന്റെ ഓഡിയോയും പുറത്ത് വന്നിട്ടുണ്ട്. മകളെ മൂന്ന് തലാഖും ചൊല്ലിയെന്ന് അറിയിച്ച വീരാൻകുട്ടി, ഒപ്പിടാനുള്ളിടത്തൊക്കെ ഒപ്പിടാമെന്നും ഓഡിയോയിൽ പറയുന്നു.വിവാഹത്തിന് ശേഷം ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതി ചികിത്സയിലായിരുന്നു.

ഇതിന് ശേഷം ദമ്പതികള്‍ക്ക് ഇടയില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. ഫോണിലൂടെ രോഗിയായ ഒരു പെണ്ണിനെയാണ് തനിക്ക് കല്യാണം കഴിച്ച് നല്‍കിയതെന്ന് പറഞ്ഞ് വീരാന്‍കുട്ടി പിതാവിനെ അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

യുവതിയുടെ കുടുംബം നൽകിയ 30 പവൻ സ്വർണാഭരണങ്ങൾ തിരികെ നൽകിയില്ലെന്നും പരാതിയുണ്ട്. വീരാൻകുട്ടിയുടെ മാതാവാണ് സ്വർണമെല്ലാം സൂക്ഷിച്ചിരുന്നത്.സ്വർണാഭരണങ്ങൾ ഭർത്താവും ബന്ധുക്കളും ഊരിവാങ്ങി. ആശുപത്രിയിൽവെച്ചാണ് മഹർ ഊരിയെടുത്തതെന്നും യുവതി പറയുന്നു.

യുവതിയെ മുത്തലാഖ് ചൊല്ലുമെന്ന് രണ്ട് മാസം മുൻപ് വീരാൻകുട്ടി യുവതിയുടെ പിതാവിനെ അറിയിച്ചിരുന്നു. 40 ദിവസം മാത്രമേ യുവതി ഭർതൃവീട്ടിൽ നിന്നിട്ടുള്ളൂ. അതിനുശേഷം യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നെങ്കിലും യുവതി അന്ന് ഗർഭിണിയായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച കാര്യങ്ങളൊന്നും ഭർത്താവ് അന്വേഷിച്ചിരുന്നില്ലെന്നും യുവതി വ്യക്തമാക്കി.

അടുത്തിടെ കാസര്‍ഗോഡ് കാഞ്ഞങ്ങാട് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. നെല്ലിക്കട്ട സ്വദേശിക്കെതിരെയാണ് കേസെടുത്തത്. ഹോസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്.

ഗ്രൈന്ററിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

0

പാലക്കാട് (Palakkad) : മങ്കര മഞ്ഞക്കരയിൽ ഗ്രൈന്ററിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. (A housewife died after being shocked by a grinder in Manjhakkara, Mankara.) കല്ലിങ്കൽ കെ.ജി.കൃഷ്ണദാസിന്റെ ഭാര്യ ശുഭബായി (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 നാണ് സംഭവം.

അപകടസമയത്ത് വീട്ടമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പുറത്തുപോയ ഭർത്താവ് തിരികെ എത്തിയപ്പോൾ ബോധമില്ലാതെ കിടന്ന ശുഭബായിയെ കണ്ട് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.

കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു.

0

കൊച്ചി (Kochi) : മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു. (Senior Congress leader Dr. Sooranadu Rajasekharan passed away.) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. ദീർഘനാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.

നിലവിൽ കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമാണ്. അശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം പതിനൊന്നുമണിയോടെ കൊല്ലത്തെ
വീട്ടിലേക്ക് കൊണ്ടുപോകും.പൊതുദർശനം ഉണ്ടാകില്ലെന്ന് കുടുംബം അറിയിച്ചു. തന്റെ മൃതദേഹം മോർച്ചറിയിലും പൊതുദർശനത്തിനും വയ്ക്കരുതെന്ന് അദ്ദേഹം നിർദേശം നൽകിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

കൊല്ലം ശാസ്താംകോട്ട ഡി ബി കോളേജിൽ കെ എസ് യു പ്രവർത്തകനായാണ് ശൂരനാട് രാജശേഖരൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തുടർന്ന് കെ എസ് യു സംസ്ഥാന ഭാരവാഹി, കൊല്ലം ഡി സി സി പ്രസിഡന്റ്, കെ പി സി സി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.

ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്. കെ പി സി സി മാദ്ധ്യമവിഭാഗം ചെയർമാൻ, കേരള സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.