നെയ്യാറ്റിൻകര (Neyyattinkara) : നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഗോപന്റെ കുടുംബം. മുഖത്തും മൂക്കിലും ഉണ്ടായത് മുറിവല്ലെന്നും തഴമ്പാണെന്നും അത് പണ്ട് മുതലേ ഉണ്ടായിരുന്നുവെന്ന് ഗോപന്റെ ഭാര്യ സുലോചന പറഞ്ഞു. ഒരു മുറിവും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. പൊലീസ് അന്വേഷണത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും ഇനിയും അന്വേഷണവുമായി സഹകരിക്കുമെന്നും കുടുംബം വ്യക്തമാക്കി.
മരണത്തിൽ അസ്വഭാവികതയില്ലെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു. കുടുംബം പറഞ്ഞ കാര്യം സത്യമാണെന്നു തെളിയിക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു. ഇത് അവരുടെ വരുമാനം മാർഗമല്ലെന്നും ഇവർക്ക് ജീവിക്കാൻ രണ്ടു പശുക്കളെ വാങ്ങി കൊടുക്കാമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉറപ്പ് നൽകിയിട്ടുണ്ടെന്നും വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു.
സമാധിയിൽ വരുന്ന വരുമാനം കുടുംബത്തിന്റെ ചിലവിനു വേണ്ടി ഉപയോഗിക്കില്ലെന്ന് ഗോപന്റെ മകൻ രാജസേനൻ പറഞ്ഞു. അത് ട്രസ്റ്റ് തന്നെ കൈകാര്യം ചെയ്യുമെന്നും ഉപജീവിനത്തിനായി പശുക്കൾ ഉണ്ട്,ഞങ്ങൾക്ക് അത് മതിയെന്നും മകൻ വ്യക്തമാക്കി. തങ്ങൾ ചെയ്യുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നും സത്യത്തിന്റെ പിന്തുണയുണ്ടെന്നും സുലോചന പറഞ്ഞു. എല്ലാം സുതാര്യമായിട്ടേ നടക്കൂവെന്നും അവർ പ്രതികരിച്ചു.
ഗോപന് നിരവധി അസുഖങ്ങൾ. ഹൃദയധമനികളിൽ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്ക്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. രാസപരിശോധനാഫലം വന്നാലേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകൾ മരണകാരണമായിട്ടില്ലെന്ന് റിപ്പോർട്ട്. ലിവർ സിറോസിസും വൃക്കകളിൽ സിസ്റ്റും കാലിൽ അൾസറുമുണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.