ഹേമ കമ്മറ്റി റിപ്പോർട്ടിലെ രഹസ്യമൊഴികളെന്ന രീതിയിൽ വാർത്തകൾ പുറത്ത് വിടുന്നു; റിപ്പോർട്ടർ ടിവിക്കെതിരെ WCC മുഖ്യമന്ത്രിക്ക് പരാതി നൽകി

Written by Taniniram

Published on:

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സ്വകാര്യത മാനിക്കാതെ പുറത്തുവിട്ടെന്ന് ആരോപിച്ച് റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ ഡബ്ല്യൂ.സി.സി മുഖ്യമന്ത്രിക്ക് പരാതി നല്‍കി സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി. തിങ്കളാഴ്ച രാവിലെ റിപ്പോര്‍ട്ടര്‍ ടി.വി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങളെന്ന് അവകാശപ്പെട്ട് പുറത്തുവിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പരാതി.

ഹേമകമ്മിറ്റിക്ക് മുമ്പില്‍ ഒരു പ്രമുഖ നടി ഒരു പ്രമുഖ നടനെതിരെ നല്‍കിയ മൊഴി എന്ന് അവകാശപ്പെട്ട് കൊണ്ടാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ എന്ന് പറഞ്ഞ് കൊണ്ട് വാര്‍ത്ത നല്‍കിയത്. നടന്‍ സ്വകാര്യ ഭാഗങ്ങളില്‍ പല തവണ സ്പര്‍ശിച്ചെന്നും പ്രതിരോധിക്കാനുള്ള ശ്രമം വിഫലമായെന്നുമായിരുന്നു വാര്‍ത്തയിലുണ്ടായിരുന്നത്. ഈ വാര്‍ത്തക്കെതിരെയാണ് ഇപ്പോള്‍ ഡബ്ല്യൂ.സി.സി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

WCC യുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത്

താങ്കൾ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾ നൽകിയ മൊഴികൾ ഇപ്പോൾ സ്പെഷൽ ഇൻവസ്റ്റിഗേഷൻ ടീമിൻ്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോർട്ടർ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങൾ താങ്കളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത് . എന്നാൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികൾ ഇപ്പോൾ റിപ്പോർട്ടർ ചാനലിലൂടെ എത്തുന്നത് കമ്മറ്റി റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു . പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ് . പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണ്ണവും കടുത്ത മാനസീക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ് . ഇക്കാര്യത്തിൽ താങ്കൾ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാർത്ത ആക്രമണം തടയണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു.

വിശ്വസ്തതയോടെ

ഡബ്ല്യു.സി.സി.

Related News

Related News

Leave a Comment