തിരുവനന്തപുരം: 2024-25ലെ കേരള ബജറ്റിലൂടെ ധനകാര്യമന്ത്രി വിഴിഞ്ഞം തുറമുഖത്തെ സാമ്പത്തിക മുന്നേറ്റത്തിനുള്ള കവാടമായി വിഭാവനം ചെയ്യുന്ന കാഴ്ചപ്പാടുകളാണ് വ്യക്തമാക്കുന്നത്.. വിഴിഞ്ഞം നാവായിക്കുളം റിങ്ങ്‌റോഡും ധനകാര്യമന്ത്രി പ്രഖ്യാപിച്ചു. വിഴിഞ്ഞം മുന്‍നിര്‍ത്തി ചൈനീസ് മോഡല്‍ വികസനമെന്ന ആശയവും ധനകാര്യമന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ട്. 1970ല്‍ ചൈനയില്‍ സ്വീകരിച്ച ഡവലപ്‌മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാമെന്നാണ് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു.
വിഴിഞ്ഞം തന്നെയാണ് ഈ നീക്കത്തിന്റെയും പ്രധാനകേന്ദ്രം എന്ന് തന്നെയാണ് ധനകാര്യമന്ത്രി നല്‍കുന്ന സൂചന. വിഴിഞ്ഞത്തെ സ്‌പെഷ്യല്‍ ഹബ്ബാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഇത് വ്യക്തമാണ്. വിദേശ മലയാളികൾ അടക്കം ഉള്‍പ്പെടുത്തി പ്രത്യക വികസന സോണ്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ഇതിനായി നിക്ഷേപ സംഗമം കൊണ്ടുവരുമെന്നും ധനകാര്യമന്ത്രി പ്രഖ്യാപിച്ചു
വിഴിഞ്ഞത്തിന് സമഗ്രപുനരധിവാസ പാക്കേജ് കൊണ്ടുവരുമെന്ന ധനകാര്യമന്ത്രിയുടെ പ്രഖ്യാപനം വികസനത്തിന്റെ ഭാഗമായി പ്രദേശത്തെ സാധാരണക്കാരെ കൈവിടില്ലെന്ന നിലപാടായി കൂടി വിലയിരുത്താം. പ്രദേശവാസികള്‍ക്ക് നൈപുണ്യ വികസന പദ്ധതി കൊണ്ടുവരുമെന്ന പ്രഖ്യാപനവും ഗുണപരമായ നീക്കമാണ്. വിഴിഞ്ഞം കേരളത്തിന്റെ കയറ്റുമതി സാധ്യതയെ ഉയര്‍ത്തിയെന്ന് വ്യക്തമാക്കിയ മന്ത്രി കേരളത്തിന് ഇതുവഴി കാര്‍ഷിക കയറ്റുമതിയെ ലക്ഷ്യമിടാവുന്നതാണെന്ന സൂചനയും പ്രസംഗത്തില്‍ നല്‍കിയിട്ടുണ്ട്.