പട്ടിണിക്കൊലയില്‍ ജീവപര്യന്തം. കൊല്ലം പൂയപ്പള്ളിയില്‍ ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും കൊല്ലം അഡീഷണല്‍ സെക്ഷന്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കരുനാഗപ്പള്ളി സ്വദേശിനി തുഷാരയുടെ മരണത്തില്‍ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീത ലാലിക്കുമാണ് ജീവപര്യന്തം.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണിച്ച് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമായിരുന്നു ഇതെന്നും വിധി സമൂഹത്തിനുള്ള സന്ദേശം ആയിരിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ശാസ്ത്രീയമായ തെളിവുകള്‍ക്ക് ഒപ്പം അയല്‍ക്കാരുടെയും തുഷാരയുടെ മൂന്നര വയസുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴിയാണ് പ്രതികളെ കുറ്റക്കാരെന്ന് കോടതി വിധിക്കുന്നതില്‍ നിര്‍ണായകമായത്.
2019 മാര്‍ച്ച് 21ന് രാത്രിയാണ് 28 കാരിയായ തുഷാരയുടെ മരണം. സ്ത്രീധനത്തിന്റെ പേരിലായിരുന്നു തുഷാരയെ പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. തുഷാരയുടെ മരണ വാര്‍ത്ത അറിഞ്ഞ് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിയ അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. ആമാശയത്തില്‍ ഭക്ഷണത്തിന്റ അംശം പോലുമില്ല. വയര്‍ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിന്റെ ഭാരം വെറും 21 കിലോ മാത്രമേ ഉണ്ടായിരുന്നൊള്ളൂ.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ ക്രൂര കൊലപാതകം ചുരുളഴിഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തുഷാരയെ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേര്‍ന്ന് പണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. 2013ലായിരുന്നു തുഷാരയുടെയും ചന്തു ലാലിന്റെയും വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ മൂന്നാം മാസം മുതല്‍ തുഷാരയെയും കുടുംബത്തെയും ഭര്‍ത്താവും അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാന്‍ പ്രതികള്‍ സമ്മതിച്ചിരുന്നില്ല.