തൃശ്ശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ പട്ടിക്കാട് കല്ലിടുക്കില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ലോറിയുടെ ക്ലീനര്‍ മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി അറുമുഖ സുന്ദര പെരുമാള്‍ (40) ആണ് മരിച്ചത്. ഡ്രൈവര്‍ കരൂര്‍ വേലുസ്വാമിപുരം സ്വദേശി ശക്തിവേലിന് (45) സാരമായി പരിക്കേറ്റു.
ഇയാളെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. കേടായതിനെ തുടര്‍ന്ന് ദേശീയപാതയില്‍ കല്ലിടുക്കില്‍ അടിപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് മറ്റൊരു ചരക്ക് ലോറി ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ക്യാബിനില്‍ ഉണ്ടായിരുന്ന ക്ലീനറും ഡ്രൈവറും പുറത്തേക്ക് തെറിച്ചുവീണു. ദേശീയപാതയില്‍നിന്ന് മൂന്നര അടിയോളം താഴ്ചയുള്ള സര്‍വീസ് റോഡിലേക്ക് തെറിച്ചുവീണ ക്ലീനര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.