തിരുവനന്തപുരം (Thiruvananthapuram) : വയനാട് ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത് നിബന്ധനകൾക്ക് വിധേയമായി. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മക്കൾക്കാണ് സഹായം. ദുരന്തത്തിൽ മാതാപിതാക്കളിൽ രണ്ട് പേരെയും നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാളെ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കുമാണ് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്.
മാതാപിതാക്കളിൽ ഒരാളെയോ രണ്ട് പേരെയോ നഷ്ടമായ കുട്ടികൾക്ക് സഹായം ലഭിക്കും. 21 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതമാണ് അനുവദിക്കുക. വനിതാ ശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കുന്നത്. ഈ തുക വയനാട് ജില്ലാ കളക്ടറുടെ അക്കൗണ്ടിലാണ് സൂക്ഷിക്കുക. കൂടാതെ കുട്ടികൾക്ക് 18 വയസ് പൂർത്തിയാകുന്നത് വരെ പണം പിൻവലിക്കാനാവില്ല. എന്നാൽ ഈ തുകയുടെ പലിശ മാസം തോറും പിൻവലിക്കാനാവും കുട്ടികളുടെ രക്ഷാകർത്താവിന് മാസം തോറും പലിശ നൽകാനും കളക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.