തിരുവനന്തപുരം (Thiuvananthapuram) : സ്കൂളിലേക്ക് എത്തുന്ന എല്ലാ കുട്ടികൾക്കും ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കളിയും ചിരിയും പഠനവുമായി അധ്യയന വർഷം മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന് മന്ത്രി ആശംസിച്ചു. പുതിയ പരിഷ്കാരങ്ങൾ ഇത്തവണയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകളാണ് നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.
‘വായന പ്രോത്സാഹിപ്പിക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. അടുത്ത വർഷം വായനക്കും വായനുമായുള്ള പ്രോജക്ടിനും ഗ്രേസ് മാർക്ക് നൽകിത്തുടങ്ങുന്നത് ആലോചിക്കുന്നുണ്ട്. പുസ്തകത്തിലുള്ള കാര്യങ്ങൾ മാത്രം പഠിച്ചാൽ ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രയാസമായിരിക്കും.പുസ്തകത്തിനപ്പുറമുള്ള വായന അത്യാവശ്യമാണ്. പഠനത്തോപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഇടപെടാനും തയ്യാറാകണം’. മന്ത്രി പറഞ്ഞു.
പുതിയ പരീക്ഷണങ്ങളുടെയും വ്യത്യസ്ത മാറ്റങ്ങളുടേയും അധ്യയന വർഷത്തിനാണ് ഇന്ന് തുടക്കമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പറഞ്ഞു. പുസ്തകമടച്ചു വച്ച് തുടങ്ങുന്ന അധ്യയനം പുസ്തകം തുറക്കുമ്പോൾ കാലം കൊതിക്കുന്ന സിലബസ് കുട്ടികൾക്ക് ലഭിക്കും. പരീക്ഷകളിലും ഫലങ്ങളിലും പുതിയ രീതികൾ പ്രയോഗിക്കും. വിദ്യ മാത്രമല്ല കുട്ടികൾക്ക് പകരുക, മികച്ച പൗരബോധമുള്ളവനാക്കി മാറ്റുന്ന പുതിയ യജ്ഞങ്ങൾക്ക് കൂടി ഇത്തവണ തുടക്കമിട്ടുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.
വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുകയാണ്. മൂന്നു ലക്ഷത്തിലധികം കുട്ടികൾ ഒന്നാം ക്ലാസിൽ നവാഗതരായെത്തും. സ്കൂൾ തുറക്കൽ സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴയിലെ കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.