തിരുവനന്തപുരം (Thiruvananthapuram) : തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണത്തിൽ സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്റെ മൊഴിയെടുക്കും. (State Revenue Minister K Rajan’s statement will be taken in the investigation into the Thrissur Pooram riots.) ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിന്റെ വീഴ്ചയെ കുറിച്ച് സംസ്ഥാന പൊലീസ് മേധാവി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥർ മന്ത്രിയോട് സമയം തേടിയിട്ടുണ്ട്.
മൊഴി നൽകാൻ പ്രയാസമില്ലെന്ന് മന്ത്രി മാധ്യമങ്ങളോടും പറഞ്ഞു. പൂരം കലക്കൽ വിവാദങ്ങളിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ട് അഞ്ച് മാസം കഴിയുമ്പോഴാണ് മന്ത്രി കെ രാജന്റെ മൊഴിയെടുക്കാൻ ഉദ്യോഗസ്ഥർ സമയം തേടിയിരിക്കുന്നത്. നിയമസഭ സമ്മേളനം കഴിഞ്ഞ് മൊഴി നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. നിയമസഭാ സമ്മേളനം ഇന്നാണ് അവസാനിക്കുന്നത്.
പൂരം കലക്കലുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുടെ വീഴ്ചയെ കുറിച്ച് എഡിജിപി മനോജ് എബ്രഹാം നടത്തിയ അന്വേഷണങ്ങൾ മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. മറ്റ് വകുപ്പുകൾക്കൊപ്പം ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോർട്ട്. അതേസമയം എഡിജിപിയുടെ വീഴ്ചയെ കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണവും പ്രശ്നങ്ങൾക്ക് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് നടക്കുന്ന ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണവും ഇഴയുകയാണ്. ഇതിനിടയിലാണ് മന്ത്രിയുടെ മൊഴിയെടുക്കാനുള്ള നീക്കം തുടങ്ങിയത്.
പൂരം കലക്കൽ വിവാദങ്ങൾക്കിടെ മന്ത്രി കെ രാജനും വി.എസ് സുനിൽ കുമാറും ഉൾപ്പെടെയുള്ളവർ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. സംഭവം അറിഞ്ഞശേഷം ഫോൺ വിളിച്ചിട്ട് എടുത്തില്ലെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങളും ഉയർന്നു. അന്വേഷണ ഏജൻസികൾക്ക് ആരുടെ മൊഴിയും രേഖപ്പെടുത്താമെന്നും ഒരു സമയം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി, അന്വേഷണം ഇഴയുകയാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും കൂട്ടിച്ചേർത്തു.