ലഹരി ഉപയോഗിച്ച നടനിൽ നിന്ന് മോശം അനുഭവം. (Bad experience from an actor who used drugs) നടി വിൻസി അലോഷ്യസ് പരാതി നൽകിയാൽ നടപടി എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും. സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം അനുവദിക്കില്ല എന്നും പ്രൊഡ്യൂസഴസ് അസോസിയേഷൻ വ്യക്തമാക്കി.
ഷൈൻ ടോം ചാക്കോക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് നിർമാതാവ് സജി നന്ത്യാട്ട് പറഞ്ഞു. പരാതി നൽകാൻ വിൻസിക്ക് ഭയമായിരുന്നു. ഫിലിം ചേംബർ അംഗങ്ങൾ വേണ്ട പിന്തുണ നൽകിയാണ് പരാതി നൽകിയത്.
ലഹരി ഉപയോഗിച്ച് ഇത്തരം പ്രവർത്തനം നടത്തുന്നവരെ അംഗീകരിക്കാൻ കഴിയില്ല. വെറുമൊരു താക്കീത് നടപടി ആകില്ല ഉണ്ടാവുക. സിനിമാ സെറ്റുകളിൽ കയറി പരിശോധന നടത്താൻ പൊലീസ് തയ്യാറാകണം. തിങ്കളാഴ്ച ചേരുന്ന അടിയന്തരയോഗത്തിൽ നടപടി എന്തുവേണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെന്നും സജി വ്യക്തമാക്കി.
ദുരനുഭവം പങ്കു വെച്ചുള്ള പരാതിയാണ് വിൻസി അമ്മ അസോസിയേഷന് നൽകിയത്. പരാതിയിൽ യുവനടന്റെ പേരുണ്ടെന്ന് അമ്മ. ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്. വിൻസി അലോഷ്യസിന്റെ പരാതി പരിഹരിക്കാൻ അമ്മ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു.
വിനു മോഹൻ, അൻസിബ ഹസൻ , സരയു എന്നിവരാണ് കമ്മിറ്റിയിൽ. ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയിൽ എന്തോ ഒരു വെള്ള പൊടി വായിൽ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. നടൻ സിനിമാസെറ്റിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും സിനിമ പൂർത്തിയാക്കിയത് സഹപ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരമായിരുന്നെന്നും വിൻസി പറഞ്ഞു.
സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടൻ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വ്യക്തമാക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലായിരുന്നു നടി വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ നടന്റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല.
വെളിപ്പെടുത്തലിൽ നടി വിൻസി അലോഷ്യസിൽ നിന്നും വിവരങ്ങൾ തേടാനും എക്സൈസ് തീരുമാനിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ തേടുക. പരാതി ഉണ്ടെങ്കിൽ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്തു. കൊച്ചി എക്‌സൈസാണ് വിവരങ്ങൾ ശേഖരിയ്ക്കുക.വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുക്കാനാവില്ല. വിൻസിയിൽ നിന്നും കൂടുതൽ വിവരങ്ങളും തെളിവുകളും ലഭിച്ചാൽ മാത്രം കേസ് എടുക്കും.