ന്യൂഡൽഹി (Newdelhi) : കോൺഗ്രസ് നേതൃത്വം ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങളിൽ പ്രവർത്തകസമിതിയംഗം ശശി തരൂരിനു ശക്തമായ താക്കീത് നൽകി. (Congress leadership issues strong warning to Working Committee member Shashi Tharoor over comments related to India-Pakistan conflict) പാർട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായത്തിന്റെ പേരിലാണ് താക്കീത്. മുൻപും പലതവണ തരൂരിന്റെ നിലപാടുകൾ കോൺഗ്രസിനു തലവേദന സൃഷ്ടിച്ചിരുന്നു.
അഭിപ്രായപ്രകടനത്തിനു കോൺഗ്രസ് സ്വാതന്ത്ര്യം നൽകുന്നുണ്ടെങ്കിലും ഇക്കുറി തരൂർ ‘ലക്ഷ്മണരേഖ’ കടന്നെന്നു പ്രവർത്തകസമിതി യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സമയമല്ല ഇതെന്നും പാർട്ടിയുടെ അഭിപ്രായമാണു സമൂഹത്തിൽ അവതരിപ്പിക്കേണ്ടതെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. തരൂരും യോഗത്തിൽ പങ്കെടുത്തിരുന്നു. തരൂരിന്റെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമല്ലെന്നു വാർത്താസമ്മേളനത്തിൽ ജയറാം രമേശ് വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിൽ അതൃപ്തി അറിയിച്ച തരൂർ, ഇന്ത്യ വിദേശരാജ്യങ്ങളുടെ മധ്യസ്ഥത തേടാൻ സാധ്യതയില്ലെന്നും സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. യുഎസ് ഇടപെടലിനെ കോൺഗ്രസ് ചോദ്യംചെയ്യുന്നതിനിടെയായിരുന്നു ഈ പരാമർശം. ഇന്ത്യ–പാക്ക് സംഘർഷം മോദി മികച്ച രീതിയിലാണു കൈകാര്യം ചെയ്തതെന്ന് തരൂർ ടെലിവിഷൻ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ഫുൾ മാർക്ക് നൽകിയ തരൂർ, മോദി കഴിഞ്ഞ ദിവസം നടത്തിയ അഭിസംബോധനയെയും പ്രകീർത്തിച്ചിരുന്നു.