തിരുവനന്തപുരം (Thiruvananthapuram) : കേരളത്തിൽ ബലിപെരുന്നാൾ ശനിയാഴ്ച. (The festival of sacrifice in Kerala is on Saturday.) ജൂൺ ആറ് വെള്ളിയാഴ്ച ബക്രീദ് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാസപ്പിറവി വൈകിയതിനാൽ ശനിയാഴ്ചയാണ് ബലിപെരുന്നാൾ. ഇതോടെ അവധി സംബന്ധിച്ച സംശയത്തിലാണ് ജനങ്ങള്‍. ബക്രീദ് പ്രമാണിച്ച് ജൂൺ ഏഴിന് പൊതു അവധിയായിരിക്കും. എന്നാൽ നാളത്തെ അവധി മാറ്റുമോ, അതോ രണ്ട് ദിവസവും അവധി ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
എന്നാൽ അവധി ദിനം സംബന്ധിച്ച തീരുമാനം സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രി ഡൽഹിയിൽ ആയിരുന്നതിനാൽ ഇന്നലത്തെ മന്ത്രിസഭാ യോഗം മാറ്റിവെച്ചിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നിലനിൽക്കുന്നതിനാൽ അവധി നിർദേശങ്ങൾ സർക്കാർ, മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെയും അറിയിച്ചാകും തീരുമാനിക്കുക.
മാസപ്പിറി വൈകിയതിനെത്തുടർന്ന് രണ്ട് ദിവസം അവധി ലഭിക്കാനാണ് സാധ്യത കൂടുതൽ. മുൻ വർഷങ്ങളിൽ ഇത്തരത്തിൽ കേരളത്തിൽ രണ്ട് ദിവസം പൊതു അവധി നൽകിയിട്ടുണ്ടായിരുന്നു. 2023 ൽ പെരുന്നാൾ ദിനം മാറിയപ്പോൾ കലണ്ടറിൽ പ്രഖ്യാപിച്ച അവധിദിനം നിലനിർത്തി രണ്ട് ദിവസം അവധി നൽകുകയായിരുന്നു. ഇത്തവണയും ഇത്തരത്തിൽ അവധി നൽകുകയാണെങ്കിൽ കലണ്ടര്‍ പ്രകാരം ആറിനും ബലിപെരുന്നാള്‍ ആയതിനാല്‍ ഏഴിനും അവധി ലഭിച്ചേക്കാം.
പ്രവാചകനായ ഇബ്രാഹിം നബി തൻ്റെ ആദ്യ പുത്രനായ ഇസ്മായേലിനെ അല്ലാഹുവിൻ്റെ കല്‍പ്പന പ്രകാരം ദൈവ പ്രീതിക്കായി ബലി സമര്‍പ്പിക്കാന്‍ തയ്യാറായതിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ അഥവാ വലിയ പെരുന്നാള്‍. ഇബ്രാഹിം നബിയുടെ വിശ്വാസത്തെ പരീക്ഷിക്കാനായിരുന്നു ഇത്. പിന്നീട് അല്ലാഹുവിൻ്റെ കല്‍പ്പന പ്രകാരം മകന് പകരം മൃഗത്തെ ബലി കഴിക്കുകയാണ് ഇബ്രാഹിം നബി ചെയ്തതെന്നാണ് വിശ്വാസം.