തിരുവനന്തപുരം (Thiruvananthapuram) : ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. (Opposition protests are intensifying in the Assembly over the Sabarimala gold temple controversy.) പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. പ്രതിഷേധത്തെ തുടർന്ന് മൂന്നാം ദിവസവും നിയമസഭാ നടപടികൾ സ്തംഭിപ്പിച്ചു.
ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവയ്ക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രതിപക്ഷം. സഭാ നടപടികൾ ആരംഭിച്ച് സ്പീക്കർ ചെയറിലേക്ക് എത്തിയ നിമിഷം മുതൽ വിഷയത്തിൽ പ്രതിഷേധം ആരഭിക്കുകയായിരുന്നു. ചോദ്യോത്തരവേളയിലടക്കം വലിയ ബഹളമാണുണ്ടായത്. പ്ലക്കാർഡുകളുമായി എഴുന്നേറ്റ് നിന്നാണ് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം കാഴ്ച്ചവച്ചത്.
സ്പീക്കറെ സംസാരിക്കാൻ അനുവദിക്കാതെ പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തുകയും ചെയ്തു.
സ്വർണപ്പാളി വിവാദത്തിൽ മന്ത്രി വിഎൻ വാസവൻ രാജിവെയ്ക്കുംവരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. പിന്നാലെ സ്പീക്കറെ വളഞ്ഞുകൊണ്ട് പ്ലക്കാർഡുകളും ബാനറുകളുമുയർത്തി പ്രതിഷേധിക്കുകയായിരുന്നു. നിലവിലെ ദേവസ്വം ബോർഡ് പിരിച്ചുവിടണം, ദേവസ്വം മന്ത്രി രാജിവെയ്ക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
ആവശ്യം അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് അംഗങ്ങൾ. അതേസമയം പ്രതിപക്ഷ ബഹളത്തിനിടയിലും സഭാ നടപടികൾ മുന്നോട്ടുപോകുകയാണ്. വിഷയം ചർച്ചചെയ്യാൻ തയ്യാറാണെന്നാണ് സ്പീക്കർ അറിയിക്കുന്നത്. എന്നാൽ നോട്ടീസുപോലും തരാതെയുള്ള പ്രതിഷേധം ശരിയല്ലെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം മങ്ങി എന്ന് പറഞ്ഞ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു തന്നെയും തെറ്റിദ്ധരിപ്പിച്ചതായി ശബരിമല തന്ത്രി കണ്ഠര് രാജീവർ. ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ബി മുരാരി ബാബുവിനെ കഴിഞ്ഞദിവസം ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. സ്വർണ്ണം പൂശിയ ദ്വാരപാലക ശില്പങ്ങളെ ചെമ്പ് എന്ന് റിപ്പോർട്ടിൽ തെറ്റായ രേഖപ്പെടുത്തിയതിന് ആയിരുന്നു നടപടി.
ഇതിന് പിന്നാലെയാണ് മുരാരി ബാബുവിനെതിരെ തന്ത്രിയുടെ വെളിപ്പെടുത്തൽ. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് സ്വമേധയാ നൽകിയ വിശദീകരണക്കുറിപ്പിൽ ആണ് ഇയാൾക്കെതിരെ ഗുരുതരമായ പരാമർശങ്ങൾ ഉള്ളത്. 1998ൽ വിജയ് മല്യ ഭംഗിയായി സ്വർണം പൂശിയത് ആണല്ലോ എന്ന് തന്റെ ആവർത്തിച്ചുള്ള സംശയത്തിന് പിന്നാലെ ഗോൾഡ് സ്മിത്തിന്റെ റിപ്പോർട്ട് ഉണ്ടെന്ന് പറഞ്ഞാണ് അനുമതി തേടിയെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവർ വ്യക്തമാക്കി.