റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥി രാജേന്ദ്രൻ

Written by Web Desk1

Published on:

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥിയാകാൻ ആറ്റിങ്ങലിലെ ലോട്ടറി വിൽപനക്കാരനും കുടുംബത്തിനും ക്ഷണം. പെരുംകുളം ഇടയ്ക്കോട് ആർബി ഭവനിൽ കെകെ രാജേന്ദ്രനും ഭാര്യ ബേബിക്കുമാണ് ക്ഷണം ലഭിച്ചത്. കഴിഞ്ഞ ദിവസം ആറ്റിങ്ങൽ നഗരസഭ അധികൃതരാണ് ഇതുസംബന്ധിച്ച വിവരം രാജേന്ദ്രനെ അറിയിച്ചത്.

35 വർഷമായി ആറ്റിങ്ങലിൽ വഴിയോര ലോട്ടറി കച്ചവടം നടത്തിവരികയാണ് 62കാരനായ രാജേന്ദ്രൻ. വഴിയോര കച്ചവടത്തിനായി ദേശീയ നഗര ഉപജീവന മിഷൻ ഏർപ്പെടുത്തിയ പദ്ധതിപ്രകാരം നൽകുന്ന പിഎം സ്വാനിധി വായ്പ മൂന്നുഘട്ടവും രാജേന്ദ്രൻ എടുത്തിരുന്നു. ഇതോടെയാണ് രാജേന്ദ്രന് പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥിയാകാനും റിപ്പബ്ലിക് ദിന പരിപാടികളിൽ പങ്കെടുക്കാനുമുള്ള ക്ഷണമുണ്ടായത്.

24ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് രാജേന്ദ്രനും ഭാര്യ ബേബിയും ഡൽഹിക്ക് പുറപ്പെടും. തമിഴ്നാട്, കർണാടക എന്നിവിടങ്ങൾ രാജേന്ദ്രൻ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഡൽഹി യാത്ര ഇതാദ്യമാണ്. താര, ബീര എന്നിവർ രാജേന്ദ്രൻ്റെ മക്കളാണ്. ഇരുവരും വിവാഹിതരാണ്. രാജേന്ദ്രനു പുറമേ കേരളത്തിൽ നിന്നുള്ള രണ്ടു വഴിയോര കച്ചവടക്കാർക്കുകൂടി പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥിയാകാനും റിപ്പബ്ലിക് ദിന പരിപാടികളിൽ പങ്കെടുക്കാനും ക്ഷണം ലഭിച്ചിട്ടുണ്ട്.

പിഎം സ്വാനിധി വായ്പ

ലോട്ടറിക്കച്ചവടത്തിനായാണ് രാജേന്ദ്രൻ പിഎം സ്വാനിധി വായ്പയെടുത്തത്. മണനാക്ക് ഇന്ത്യൻ ഓവർസീസ് ബാങ്കിൽനിന്ന് 10,000 രൂപയാണ് ആദ്യം വായ്പയായി സ്വീകരിച്ചത്. വായ്പാ തിരിച്ചടവ് പൂർണമായതോടെ 20,000 രൂപ വായ്പ നൽകി. ഇതും തിരിച്ചടച്ചതോടെ 50,000 രൂപ വായ്പ ലഭിച്ചു. വായ്പയുടെ മൂന്നുഘട്ടവും സ്വീകരിക്കുകയും മുടക്കമില്ലാതെ തിരിച്ചടവ് നടത്തുകയും ചെയ്തതോടെയാണ് രാജേന്ദ്രന് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിക്കാൻ ഇടയായത്.

Leave a Comment