തിരുവനന്തപുരം (Thiruvananthapuram) : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്. (After a long wait, the commissioning of the Vizhinjam Port is today.) പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുക. രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംപിമാരും ചടങ്ങില്‍ പങ്കെടുക്കും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.
ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. ശേഷം രാജ്ഭവനില്‍ തങ്ങിയ പ്രധാനമന്ത്രി ഇന്ന് രാവിലെ പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നിന്നും ഹെലികോപ്റ്ററിലാണ് വിഴിഞ്ഞം തുറമുഖത്തെത്തുക.
വിഴിഞ്ഞം തുറമുഖം നാടിന് സമര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി എംഎസ്‍സിയുടെ കൂറ്റൻ കപ്പലിനെ മോദി സ്വീകരിക്കും. ഗവര്‍ണറും മുഖ്യമന്ത്രിയുടക്കം 17 പേരായിരിക്കും ഉദ്ഘാടന വേദിയിലുണ്ടാകുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് തലസ്ഥാനം. വിഴിഞ്ഞം തുറമുഖ കമ്മീഷനിങിൽ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. ഇതിനോടകം ആയിരങ്ങളാണ് വിഴിഞ്ഞത്ത് എത്തിയിട്ടുള്ളത്. തുറമുഖം നാടിന് സമര്‍പ്പിക്കുന്നതിന് സാക്ഷിയാകാൻ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേരാണ് എത്തിയിരിക്കുന്നത്.
ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ, ജോർജ് കുര്യൻ,സുരേഷ് ഗോപി, തുറമുഖ മന്ത്രി വിഎൻ വാസവൻ, സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, സജി ചെറിയാൻ, മേയർ ആര്യ രാജേന്ദ്രൻ, ഗൗതം അദാനി, കരൺ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവര്‍ വേദിയിലുണ്ടാകും.വിഴിഞ്ഞം തുറമുഖത്തിന്‍റെ ആദ്യഘട്ട കമ്മീഷനിങാണ് അൽപ്പസമയത്തിനകം നടക്കുക. 10.30ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി 25 മിനിറ്റ് പദ്ധതി പ്രദേശം സന്ദര്‍ശിക്കും. അതിനുശേഷം 11 മണിയോടെയായിരിക്കും വേദിയിലേക്ക് എത്തുക.