പ്രാണ പ്രതിഷ്‌ഠ : വിവിധ സംസ്ഥാനങ്ങളിൽ പൊതു അവധി, ഗവർണറും ബിജെപി നേതാക്കളും രമാദേവി ക്ഷേത്രത്തിലെത്തും

Written by Web Desk1

Published on:

തിരുവനന്തപുരം: അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സംസ്ഥാനത്തും വിവിധ ആഘോഷ പരിപാടികൾ നടത്താനാണ് ബി ജെ പിയും ഹിന്ദു സംഘടനകളും തീരുമാനിച്ചിട്ടുള്ളത്. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാവും പ്രധാനമായും ചടങ്ങുകൾ നടക്കുക. തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ബി ജെ പി നേതാക്കളും പങ്കെടുക്കും.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോട്ടയം രാമപുരം ക്ഷേത്രത്തിലെ ചടങ്ങിലാകും പങ്കെടുക്കും. വൈകീട്ട് വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും ബി ജെ പി ആഹ്വാനം ചെയ്തിട്ടുണ്ട്. അയോധ്യ പ്രാണ പ്രതിഷ്ഠാദിന ത്തിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും വിശേഷാൽ നേർച്ചകളും നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെയും അയോധ്യ ട്രസ്റ്റിന്‍റെയും പേരിൽ ഭക്തര്‍ നേർച്ചകൾ കഴിക്കുന്നുണ്ട്. വൈകിട്ട് ചുറ്റുവിളക്കും നേർച്ചയുമുണ്ട്.

അതേസമയം അയോധ്യ പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ദില്ലിയടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ ആഘോഷ പരിപാടികളാണ് നടക്കുക. അയോധ്യ പ്രതിഷ്ഠാദിനം ഉത്തരേന്ത്യയിൽ വലിയ ആഘോഷമാണ് സംഘപരിവാർ സംഘടനകളുടെയും വ്യാപാര സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്നത്. വിവിധ ക്ഷേത്രങ്ങളിലും നഗരങ്ങളിലും വലിയ ആഘോഷങ്ങൾ പുരോഗമിക്കുകയാണ്. തെരുവുകളിലും ക്ഷേത്രങ്ങൾക്ക് മുന്നിലും വാഹനങ്ങളിലുമെല്ലാം ജയ് ശ്രീറാം എന്നെഴുതിയ കൊടി തോരണങ്ങളാണ് ദില്ലിയടക്കമുള്ള നഗരങ്ങളിൽ കാണുന്നത്. എവിടേക്ക് നോക്കിയാലും വലിയ ഫ്ലക്സ് ബോർഡുകളും ഇവിടങ്ങളിൽ കാണാം. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സംഘപരിവാർ സംഘടനകളെ കൂടാതെ ഇതര രാഷ്ട്രീയപാർട്ടികളും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ദില്ലിയിലെ പ്രധാനവ്യാപാരകേന്ദ്രമായ സരോജനി മാർക്കറ്റിൽ ഇന്ന് 51 കിലോ ലഡു വിതരണം ചെയ്യും. ചിരാതും തെളിക്കും. പ്രതിഷ്ഠദിനത്തോട് മുന്നോടിയായി ക്ഷേത്രങ്ങളിലും തിരക്കുണ്ട്.

ഭോപ്പാൽ, ജയ്പൂർ, നോയിഡ, ഇൻഡോർ, കൊൽക്കത്ത ഉൾപ്പെടെ നഗരങ്ങളിലും വിപുലമായ ആഘോഷങ്ങളുണ്ട്.പ്രതിഷ്ഠദിനത്തിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും നടത്താനാണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം.

അതേസമയം അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ സമ്പൂർണമോ നിയന്ത്രിതമോ ആയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എൻ ഡി എ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശും ബിജു ജനതാദൾ സർക്കാരുള്ള ഒഡീഷയും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാരും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തിലെ അടക്കം കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഇന്ന് ഉച്ചവരെ അവധി ആയിരിക്കും.

Related News

Related News

Leave a Comment