പത്തനംതിട്ട (Pathanamthitta) : വനംവകുപ്പിന് ശബരിമലയിലേക്കുള്ള നിർദ്ദിഷ്ട റോപ്പ്‌വേ പദ്ധതിയിൽ ജനങ്ങളെ അനുവദിക്കാൻ പരിമിതികളുണ്ടാകുമെന്ന് റിപ്പോർട്ട്. (It is reported that the Forest Department will have limitations in allowing people into the proposed ropeway project to Sabarimala.) റോപ്പ്‌വേ അനുവദിച്ചാലും അതിൽ ഭക്തരെ കൊണ്ടുപോകുന്നത് അനുവദിച്ചേക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്.
കർശനമായ നിയന്ത്രണങ്ങളോടെ മാത്രമേ ഈ പദ്ധതി നടപ്പിലാക്കാൻ വനംവകുപ്പ് സമ്മതിക്കാനിടയുള്ളൂ. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം കുന്നിൻ മുകളിലെ സന്നിധാനത്തേക്ക് അവശ്യവസ്തുക്കൾ കൊണ്ടുപോകുന്നതിന് മാത്രമേ കേരള വനം വകുപ്പ് റോപ്പ്‌വേ സേവനം അനുവദിക്കാൻ സാധ്യതയുള്ളൂ. അടിയന്തര സാഹചര്യങ്ങളിൽ മാത്രം തീർത്ഥാടകരെ റോപ്പ്‌വേയിൽ കൊണ്ടുപോകാൻ അനുവദിച്ചേക്കും.
ദിവസവും സന്നിധാനത്തേക്കും തിരിച്ചും ജനങ്ങളെ കൊണ്ടുപോകുകയും വരികയും ചെയ്യുന്ന സംവിധാനത്തിന് അനുമതിയുണ്ടാകില്ല. അഥവാ സാധാരണ സാഹചര്യങ്ങളിൽ റോപ്പ്‌വേ ഒരു യാത്രാ സേവനമായി പ്രവർത്തിക്കില്ലെന്ന് വനം അധികൃതർ വ്യക്തമായി നിലപാടെടുത്തതായാണ് വിവരം.
പെരിയാർ കടുവാ സംരക്ഷണ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന പരിസ്ഥിതി ലോലമായ ശബരിമല മേഖലയിൽ മനുഷ്യന്റെ ഇടപെടൽ കുറയ്ക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് വനംവകുപ്പ് നിലപാടെടുത്തിരിക്കുന്നത്. റോപ്പ്‌വേ പദ്ധതി നടപ്പിലായാൽ വനപാതകളിലൂടെ സാധനങ്ങൾ കൊണ്ടുപോകുന്ന നിലവിലുള്ള ട്രാക്ടർ സർവീസിനുള്ള അനുമതിയും വനം വകുപ്പ് റദ്ദാക്കിയേക്കും.
പമ്പ ഹിൽടോപ്പിൽ നിന്ന് ശബരിമല സന്നിധാനത്തേക്ക് പത്ത് മിനിറ്റിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്ന വിധത്തിലാണ് നിർദ്ദിഷ്ട റോപ്പ്‌വേ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പോലീസ് ബാരക്കിന് സമീപമാണ് ഇതിന്റെ അവസാന പോയിന്റ് വരിക. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതിന്റെ അനുമതിക്കായി വനം വകുപ്പിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
അവശ്യസാധനങ്ങളും അത്യാഹിതത്തിൽ പെടുന്നവരെയും എത്തിക്കുന്നതിനാണ് റോപ് വേ നിർമിക്കുന്നതെന്ന നിലപാടിൽ തന്നെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉള്ളത്. എന്നാൽ ഭക്തരെ ഈ റോപ്പ്‌വേയിലൂടെ മുകളിലേക്കും താഴേക്കും എത്തിക്കുമെന്ന തരത്തിലാണ് വാർത്തകൾ വന്നിരുന്നത്. മല കയറാൻ ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് റോപ്പ്‌വേ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയും ഉയർന്നു. എന്നാൽ ഇത് നടക്കാൻ സാധ്യത തീരെ കുറവാണ്.
2.7 കിലോമീറ്ററാണ് റോപ്പ്‌വേയുടെ നീളം. പുതുക്കിയ രൂപരേഖയിൽ തൂണുകളുടെ എണ്ണം ഏഴിൽനിന്ന് അഞ്ചായും മുറിക്കേണ്ട മരങ്ങളുടെ എണ്ണം 300-ൽനിന്ന് 80 ആയും കുറഞ്ഞിട്ടുണ്ട്. വനത്തിൽ ഇതിനായി ഉപയോഗിക്കുന്ന ഭൂമിക്ക് പകരം ഭൂമി സര്‍ക്കാർ വനംവകുപ്പിന് നൽകിയിട്ടുണ്ട്. 4.5336 ഹെക്ടർ വനഭൂമിക്ക് പകരം കൊല്ലം കുളത്തൂപുഴയിൽ അത്ര തന്നെ ഭൂമി അനുവദിച്ചു. കേന്ദ്ര വനം- പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ മാർഗനിർദേശപ്രകാരമാണ് ഈ നടപടി. വനഭൂമി ഏതെങ്കിലും പദ്ധതിക്കായി വിട്ടു കൊടുക്കേണ്ടി വന്നാല്‍ അത്രതന്നെ ഭൂമി പരിഹാരവനവൽക്കരണത്തിന് വനംവകുപ്പിന് സർക്കാർ നല്‍കണം എന്നതാണ് ചട്ടം.
250 കോടി ചെലവിൽ നിർമിക്കുന്ന റോപ്‌വേക്ക് വരുന്ന തീർത്ഥാടന കാലത്തിനു മുമ്പു തന്നെ ജീവൻ വെപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനംവകുപ്പിൽ നിന്നുള്ള അനുമതികളെല്ലാം ലഭിച്ചാലേ ജോലികൾ തുടങ്ങാനാകൂ.