കൊച്ചി (Kochi) : ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് നേരിട്ട് വിളിപ്പിച്ചേക്കും. (Actor Dulquer Salmaan may be summoned directly by Customs as part of Operation Numkhor, conducted by Customs to track down vehicles smuggled from Bhutan.) ദുൽഖർ സമർപ്പിച്ച രേഖകളിൽ പരിശോധന തുടരുന്നതിനിടെയാണിത്.
ദുൽഖറിന്റെ അപേക്ഷയിൽ ഏഴു ദിവസത്തിനകം തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ വിട്ടു നൽകണമെന്നാണ് ദുൽഖറിന്റെ ആവശ്യം. ദുൽഖറിന്റെ അപേക്ഷ കസ്റ്റംസ് അപ്പലേറ്റ് അതോറിറ്റിയായ അഡീഷണൽ കമ്മീഷണർ പരിഗണിക്കും.
കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങൾ ഉടമകൾക്ക് വിട്ടു നൽകാൻ കഴിയും. വാഹനം വിട്ട് നൽകുന്നില്ലെങ്കിൽ അതിന്റെ കാരണം കസ്റ്റംസ് രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ദുൽഖർ ഉൾപ്പെടെ താരങ്ങളുടെ വീട്ടിൽ റെയ്ഡ് സംഘടിപ്പിച്ചിരുന്നു.
തുടർന്ന് ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. ഇതിൽ ഡിഫൻഡർ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ദുൽഖറിന് ആശ്വാസ വിധിയായിരുന്നു കോടതിയിൽ നിന്നുണ്ടായത്.
ദുൽഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ഡിഫൻഡർ വിട്ടുനൽകുന്നത് പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും കാർ ഡീലർമാരുടെ ഓഫീസ്, ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസ് എന്നിവിടങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തിയിരുന്നു. തുടർന്ന് രേഖകൾ പിടച്ചെടുത്തിരുന്നു.