കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ എങ്ങും വികാരനിര്‍ഭരണമായ രംഗങ്ങള്‍. തലയോലപ്പറമ്പിലെ വീട്ടില്‍ അല്‍പ്പസമയം മുമ്പാണ് മൃതദേഹം എത്തിച്ചത്. വികാരനിര്‍ഭരമായ രംഗങ്ങളാണ് വീട്ടില്‍ അരങ്ങേറിയത്. മക്കളും ഭര്‍ത്താവും ഉറ്റവരും ബിന്ദുവിനെ അവസാനമായി കണ്ടു. അമ്മയുടെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ മകന്‍ നവനീതിനെ കണ്ട് കണ്ടു നിന്നവരുടെ കണ്ണു നിറഞ്ഞു. കൂട്ടനിലവിളികളായിരുന്നു ആ വീട്ടില്‍ നിന്നും ഉയര്‍ന്നത്. ബിന്ദുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട്ടുകാരും വീട്ടില്‍ തടിച്ചുകൂടി.
നൂറു കണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തുന്ന്ത. സംസ്‌കാരം അല്‍പ്പ സമയത്തിനകം നടക്കും. മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്. ബിന്ദുവിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത് ഉപയോഗശൂന്യമായ കെട്ടിടത്തിലെന്ന അധികൃതരുടേയും മന്ത്രിമാരുടേയും വാദം പൂര്‍ണമായി തള്ളി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ രംത്തെത്തി. എല്ലാ സമയത്തും ആളുകളുള്ള വാര്‍ഡായിരുന്നു അതെന്നും 15 ബെഡെങ്കിലും കുറഞ്ഞത് വാര്‍ഡിലുണ്ടായിരുന്നുവെന്നും വിശ്രുതന്‍ പറഞ്ഞു. മുന്‍പും അതേ ശുചിമുറി തന്റെ ഭാര്യയും മകളും ഉപയോഗിച്ചിരുന്നതാണ്. സ്ഥിരമായി ഡോക്ടര്‍മാര്‍ റൗണ്ട്സിന് വരുന്ന വാര്‍ഡാണ്. ചവറുകള്‍ കൂട്ടിയിടുന്ന ഉപയോഗിക്കാത്ത കെട്ടിടമെന്ന് പറഞ്ഞ് ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നതെന്ന് വിശ്രുതന്‍ ചോദിച്ചു.
ബിന്ദുവിന്റെ മരണശേഷം സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആശ്വാസവാക്കുമായി ആരും തന്നെ സമീപിച്ചിരുന്നില്ലെന്ന് വിശ്രുതന്‍ പറഞ്ഞു. സികെ ആശ എംഎല്‍എയും ചാണ്ടി ഉമ്മന്‍ എംഎല്‍എയും സംസാരിച്ചു. മന്ത്രിമാര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് കേട്ടെങ്കിലും തന്നെ വന്ന് കണ്ടില്ലെന്നും താന്‍ ആ സമയത്ത് അത് ആലോചിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.