തിരുവനന്തപുരം പാറ്റൂരിലെ ആർടെക് മാളിൽ പ്രവർത്തിക്കുന്ന കാർണിവൽ സിനിമാസിനെതിരെയാണ് അഭിഭാഷകനായ രവികൃഷ്ണൻ എൻ ആര്‍ പരാതി നല്‍കിയത്. തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (ഡിസിഡിആർസി) കാർണിവൽ സിനിമാസിനോട് 35,000 രൂപ നഷ്ടപരിഹാരവും 2,500 രൂപ ചെലവിനത്തിലും നൽകാൻ നിർദ്ദേശിച്ചു. ഇതിനൊപ്പം തന്നെ അനധികൃത പാർക്കിംഗ് ഫീസ് ഈടാക്കിയതിന് ആർടെക് മാളിനോട് 5,000 രൂപ നഷ്ടപരിഹാരവും 2,500 രൂപ ചെലവിനത്തിലും നൽകണമെന്നും സമിതി ആവശ്യപ്പെട്ടു. 2022ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
RRR എന്ന സിനിമ കാണാന്‍ എത്തിയ രവികൃഷ്ണന് ലഭിച്ച രസീതില്‍ ടിക്കറ്റ് ചാർജ് 150 രൂപയും 30 രൂപ “3D ഗ്ലാസുകളുടെ വാടക നിരക്ക്” എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഷോയുടെ അവസാനം തിയേറ്ററിൽ നിന്ന് കണ്ണടകൾ തിരികെ ശേഖരിക്കുകയും ചെയ്തു. ഈ വാടക നിരക്കിനെതിരെയാണ് രവികൃഷ്ണന്‍ പരാതി നല്‍കിയത്.
വാടക ചാർജ് ഈടാക്കുന്നത് അന്യായമായ നടപടിയാണെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍റെ സമിതിയുടെ ഉത്തരവിൽ പറയുന്നു. വാടക നിരക്ക് ഉപഭോക്തൃ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും തീയേറ്ററുകൾ സൗജന്യമായി ഗ്ലാസുകൾ വിതരണം ചെയ്യണമെന്നും എസ്‌സിഡിആർസിയുടെ ഉത്തരവിൽ പറയുന്നു. അതോടൊപ്പം ബിൽഡിംഗ് റൂൾസ് അനുസരിച്ച് ഉപഭോക്താക്കൾക്ക് പാർക്കിംഗ് സ്ഥലം സൗജന്യമായി നൽകാൻ മാൾ ബാധ്യസ്ഥമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. പാർക്കിംഗ് ഫീസ് വാങ്ങണമെങ്കിൽ മാൾ സിറ്റി കോർപ്പറേഷനിൽ നിന്ന് ലൈസൻസ് വാങ്ങണം. അനുവദിക്കപ്പെട്ട സൗജന്യ പാർക്കിംഗ് ഏരിയ ആവശ്യത്തിന് അപര്യാപ്തമാകുമ്പോൾ മാത്രമേ ഇത് അനുവദിക്കൂ.
51 കാരനായ രവികൃഷ്ണൻ തൻ്റെ വ്യക്തിപരമായ ശേഷിയിൽ വിവിധ ഉപഭോക്തൃ അവകാശ ഫോറങ്ങളിൽ 30 ലധികം കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. 1994ൽ നിയമ വിദ്യാർഥിയായിരിക്കെയാണ് രവികൃഷ്ണൻ തൻ്റെ ആദ്യ ഹർജി സമർപ്പിച്ചത്. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ വിദ്യാർത്ഥികളുടെ കൺസഷൻ പാസ് നൽകുന്നതിന് ഈടാക്കുന്ന ഫീസിന് എതിരെയായിരുന്നു ഇത്. ആ കേസിലും രവികൃഷ്ണന് അനുകൂലമായ നടപടിയാണ് ഉണ്ടായത്