പൊലീസ് ഉന്നത തലത്തിൽ അഴിച്ചുപണി വരുന്നു; പലരുടെയും കസേര ഇളകും

Written by Taniniram Desk

Updated on:

എസ്.ബി. മധു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പോലീസ് ഉന്നത തലത്തിൽ അഴിച്ചുപണി വരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിഞ്ജാപനം ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യവാരമോ ഉണ്ടാകും. മാനദണ്ഡം നിലവിൽ വരുന്നതിന് മുമ്പ് തന്നെ പോലീസ് സേനയുടെ ഉന്നതതലത്തിലും താഴേ തട്ടിലും അഴിച്ചുപണി നടത്തേണ്ടതു സർക്കാരിനെ സംബന്ധിച്ചടത്തോളം അനിവാര്യമാണ്. എഡിജിപി: എം.ആർ.അജിത് കുമാറിൻ്റെ (ക്രമസമാധാനം) റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും മാറ്റങ്ങൾ ഉണ്ടാകുക.

ഇതോടൊപ്പം എസ്.പിമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് നിലനിന്ന അനിശ്ചിതത്വം സർക്കാർ വേഗത്തിൽ പരിഹരിച്ചു. ഇവരെ എസ്.പിമാരാക്കുന്നതിനെ ചൊല്ലി പൊതുഭരണ വകുപ്പ് ചൂണ്ടിക്കാണിച്ച പോരായ്മകൾ ഒറ്റ രാത്രി കൊണ്ട് തന്നെ പരിഹരിക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിഷയം അവതരിപ്പിക്കുകയും പ്രശ്ന പരിഹാരം കാണുകയുമായിരുന്നു.

അതേസമയം കോഴിക്കോട്ടെ വിവാദത്തില്‍ കുടുങ്ങിയ എസ് പി കെ ഇ ബൈജുവിന് സ്ഥലം മാറ്റം. റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് കമാന്‍ഡന്റ് സ്ഥാനത്ത് നിന്നും ബൈജുവിനെ മാറ്റി. പോലീസ് ആക്കാഡമിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ബൈജുവിനെ നിയമിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പ്രവര്‍ത്തകനെ കൈകാര്യം ചെയ്ത രീതിയെ തുടര്‍ന്ന് ബൈജു വിവാദത്തിലായിരുന്നു. ഏഴ് ജൂനിയര്‍ ഐപിഎസുകാര്‍ക്ക് പ്രെമോഷനും നല്‍കി. ഇതോടൊപ്പം ഐപിഎസ് ഉദ്യോഗസ്ഥരുടെ താഴേതലത്തില്‍ അഴിച്ചു പണിയും നടന്നു. ജില്ലാ പോലീസ് മേധാവികളെ ആരേയും മാറ്റാതെയാണ് പുനസംഘടന.

ബിവി വിജയ് ഭരത് റെഡ്ഡി, ടി ഫര്‍ഷ്, തപോഷ് ബസുമത്രി, ഷാഹുല്‍ ഹമീദ്, നകുല്‍ രാജേന്ദ്ര ദേശ് മുഖ്, അരുണ്‍ കെ പവിത്രന്‍, ജുവനപുഡി മഹേഷ് എന്നിവര്‍ക്കാണ് സീനിയര്‍ ടൈം സ്‌കെയിലിലേക്ക് പ്രെമോഷന്‍ കിട്ടിയത്. ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിനൊപ്പമാണ് അഴിച്ചു പണിയും. ഇതിന് വേണ്ടി ചില പദവികളില്‍ സാങ്കേതിക അര്‍ത്ഥത്തില്‍ മാറ്റങ്ങളും ക്രമീകരണങ്ങളും വരുത്തി.

വിഐപി സുരക്ഷാ ചുമതലയുള്ള ഡെപ്യുട്ടീ കമ്മീഷണര്‍ ജി ജയ്‌ദേവിന് റെയില്‍വേ പോലീസ് എസ് പിയായും പൂര്‍ണ്ണ അധിക ചുമതല നല്‍കി. ഗോപകുമാര്‍ കെഎസിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തില്‍ എസ് പിയായും നിയമിച്ചു. ശിശു-വനിതാ സെല്ലിലേക്ക് സുനീഷ് കുമാറിനേയും മാറ്റി നിയമിച്ചു. ഐശ്വര്യ പ്രശാന്ത് ദോഗ്രയെ പോലീസ് അക്കാഡമിയില്‍ അസിസ്റ്റന്റ് ഡയറക്ടറാക്കി. അബ്ദുള്‍ റഷീദിനെ ട്രാഫിക്കിന്റെ ദക്ഷിണമേഖലാ ചുമതലയുള്ള എസ് പിയായും നിയമിച്ചു.

വിജിലന്‍സില്‍ നിന്നും ആര്‍ ജയശങ്കറിനെ എസ് പിയായി ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. ക്രൈംബ്രാഞ്ചിലെ സുനില്‍കുമാര്‍ വിയെ സ്‌പ്ലൈകോയിലെ വിജിലന്‍സ് ഓഫീസറുമാക്കി. കെകെ അജിയെ വിജിലന്‍സ് എസ് പിയായും മാറ്റി നിയമിച്ചു. എ എസ് രാജുവിനെ ക്രൈംബ്രാഞ്ച് തൃശൂര്‍ യൂണിറ്റില്‍ എസ് പിയാക്കി. ടെല്‍കോം എസ് പിയായി ബിവി വിജയ് ഭരത് റെഡ്ഡിയേയും നിയമിച്ചു. ടി ഫര്‍ഷാണ് റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സിലെ പുതിയ എസ് പി. കെ ഇ ബൈജുവിന് പകരമാണ് നിയമനം.

തപോഷ് ബസുമത്രിയെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എസ് പിയാക്കി. ഇന്ത്യ റിസര്‍വ്വ് ബറ്റാലിയനില്‍ എസ് പിയാണ് ഷാഹുല്‍ ഹമീദ്. നകുല്‍ രാജേന്ദ്ര ദേശ് മുഖിനെ വനിതാ ബറ്റാലിയന്‍ കമാന്ഡറാക്കി. അരുണ്‍ കെ പവിത്രനെ കെ എ പി നാലാം ബറ്റാലിയനില്‍ കമാന്‍ഡന്റാക്കി നിയമിച്ചു. ജുവനപുഡി മഹേഷ് കെഎപി അഞ്ചാം ബറ്റാലിയനില്‍ കമാന്റന്റാകും.

കേരളാ കേഡറിലെ ഐപിഎസ് പ്രൊബേഷനറികള്‍ക്കും വിവിധ പദവികള്‍ നല്‍കി. ദീപക് ധന്‍കര്‍ വര്‍ക്കല എസിപിയാകും. പാലക്കാട് എസിപിയായി അശ്വതി ജിജിയേയും തലശ്ശേരിയില്‍ എസിപിയായി ഷഹന്‍ഷായേയും നിയമിച്ചു. ഇരട്ടിയില്‍ യോദേഷ് മന്ധിയയും പെരുമ്പാവൂരില്‍ മോഹിത് റാവത്തും മലപ്പുറത്ത് ശക്തി സിംഗ് ആര്യയും എസിപിമാരാകും.

Related News

Related News

Leave a Comment