ന്യൂഡൽഹി (Newdelhi) : പാകിസ്താനിൽനിന്ന് ഉണ്ടാവുന്ന ഭീകരപ്രവർത്തനങ്ങളോടുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ വിദേശ രാജ്യങ്ങളിലേക്ക് രാജ്യം പ്രതിനിധി സംഘത്തെ അയയ്ക്കാൻ നീക്കമുള്ളതായി റിപ്പോർട്ടുകൾ. (Reports suggest that the country is planning to send delegations to foreign countries to clarify India’s stance on terrorist activities originating from Pakistan.) സംഘത്തെ കോൺഗ്രസ് നേതാവ് ശശി തരൂർ നയിക്കുമെന്നാണ് വിവരം. അദ്ദേഹത്തിന്റെ പക്വമായ നിലപാടുകൾ പലതും രാജ്യത്തിന്റെ ഒറ്റക്കെട്ടിനെ സൂചിപ്പിക്കുന്നതായിരുന്നു. ഓപ്പറേഷൻ സിന്ദൂരിനെയടക്കം വിദേശമാദ്ധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ച നിലപാടും കയ്യടി നേടിയിരുന്നു.
അഞ്ച് മുതൽ ആറ് വരെ പാർലമെന്റ് അംഗങ്ങൾ അടങ്ങുന്ന ഒന്നിലധികം പ്രതിനിധി സംഘങ്ങളെയാണ് ഈ സംരംഭത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മെയ് 22 ന് ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന സംഘം ജൂൺ ആദ്യത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 10 ദിവസത്തെ കാലയളവിൽ എട്ട് സംഘങ്ങൾ അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും. ഓരോ പ്രതിനിധി സംഘത്തിലും 5-6 എംപിമാർ, വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥൻ, സർക്കാർ പ്രതിനിധി എന്നിവരുണ്ടാകും. എംപിമാരോട് അവരുടെ പാസ്പോർട്ടും മറ്റ് യാത്രാരേഖകളും തയ്യാറാക്കി വെക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായ നിലപാട് അവതരിപ്പിക്കാനുള്ള ഏകോപിത ശ്രമത്തിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികളുമായി സർക്കാർ ചർച്ച നടത്തുകയാണ്. ഇതിനുശേഷം പ്രതിനിധി സംഘത്തിന്റെ ഘടനയും സമയക്രമവും തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്.
പാക് മണ്ണിൽനിന്ന് തുടർച്ചയായി ഉണ്ടാകുന്ന ഭീകരതയുടെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ ആവശ്യകതയും പ്രത്യാഘാതങ്ങളും സംബന്ധിച്ച ഇന്ത്യയുടെ കാഴ്ചപ്പാട് പ്രതിനിധി സംഘം വിദേശ സർക്കാരുകൾ, മാധ്യമങ്ങൾ എന്നിവരോട് വിശദീകരിക്കും